Tuesday, February 21, 2012

ഉച്ചാര


കൂർത്ത നഖങ്ങൾ മറച്ച് പിടിച്ച്, ചോരക്കണ്ണുകൾ തുറിച്ച് കാട്ടാതെ, നിശബ്ദനായി കാറ്റ് അവളുടെ കൂടെ തന്നെയുണ്ടായിരുന്നു.

അടക്കിപ്പിടിച്ച വിതുമ്പലുമായി, ഒരു ചെറു മുനയാൽ പൊട്ടിച്ചിതറാവുന്ന സങ്കടവുമായി ശ്രീക്കുട്ടി വീട്ടിലേക്കോടി കയറി. വെയിൽ കൊണ്ട് മുഖം കരുവാളിച്ചിരുന്നു, മിഴിയിതളുകളിൽ തോരാമഴക്കൂട്ടം.  യാത്രാക്ഷീണം കൊണ്ട് തളർന്നിരുന്നു.  വന്നയുടനെ പുസ്തകക്കെട്ട് എവിടെയോ വലിച്ചെറിഞ്ഞ് ബാത്‌റൂമിലേക്കോടി.

“മോളെന്താ ഇന്ന് നേരത്തേ വന്നേ..?” കട്ടിലിൽ അനങ്ങാനാവാതെ കിടക്കുന്ന വൃദ്ധ ഒച്ചപ്പാട് കേട്ട് വിളിച്ചു ചോദിച്ചു.  മരുന്നിന്റെയും തൈലത്തിന്റെയും അസഹ്യമായ ദുർഗന്ധം അവർക്ക് ചുറ്റും നിറഞ്ഞിരുന്നു. സ്കൂൾ യൂനിഫോം മാറ്റാതെ വൃദ്ധയുടെ അടുത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് ശ്രീദേവി മുറിയിലെ ദുർഗന്ധം പോലത്തെ മൌനത്തെ മറികടന്ന് കട്ടിലിലെ അർദ്ധപ്രാണനോട് മിണ്ടിത്തുടങ്ങി.

സ്കൂൾ ബാത്‌റൂമിൽ വെച്ചാണ് നടുങ്ങി ഞെട്ടിവിറച്ചു കൊണ്ട് അവൾ ആ തീച്ചൂളയിലേക്ക് എറിയപ്പെട്ടത്.  സഹപാഠികളാൽ ടീച്ചറുടെ അടുത്തേക്ക് കുറ്റവാളിയെപ്പോലെ ആനയിക്കപ്പെടുമ്പോൾ ഭയത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടെന്ന് അവളറിയുകയായിരുന്നു.  തീരെ പ്രതീക്ഷിക്കാത്ത സമയത്ത് ഒട്ടും അറിയാതിരുന്ന കാര്യങ്ങളിൽ എറിയപ്പെടേണ്ടി വന്നതിന്റെ അസ്വസ്ഥതകൾ കുറച്ചായിരുന്നില്ല.  കൂട്ടുകാരികളുടെ കളിയാക്കലുകൾ വലിയ പാപമെന്തോ സംഭവിച്ചെന്ന് തോന്നിപ്പിച്ചു.  കുറച്ച് സാന്ത്വന വാക്കുകളുമായി ടീച്ചർ അവളെ വീട്ടിലേക്കയച്ചു.

മെലിഞ്ഞ് വിറകു കൊള്ളി പോലത്തെ കൈ കൊണ്ട് ശ്രീദേവിയുടെ കൈയ്യിൽ വിരലോടിച്ച് ചീയ്യേയിയമ്മ ചെറുമകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഈ കുട്ടിക്കെന്തെങ്കിലും പറഞ്ഞ് കൊടുക്കാൻ ഈട ആരുല്ലല്ലാ എന്റെ മുത്തപ്പാ..”  ശയ്യാവലംബിയായ ആ വൃദ്ധ നിറഞ്ഞകണ്ഠങ്ങളോടും കണ്ണുനീർ പൊഴിച്ചു കൊണ്ടും പതം‌പൊറുക്കി കരയാൻ തുടങ്ങി.  അവളുടെ കണ്ണുകളും അതിനോട് ചേർന്നു.

“നിന്റെയമ്മ വരട്ടെ, മോള് പേടിക്കണ്ട, കരയല്ല മോളേ.. മോള് ബെല്യ പെണ്ണായി.. അതോണ്ടാ അങ്ങനെ ഇണ്ടായേ..”

ആവശ്യമില്ലാത്തൊരു നീരുറവയുടെ ഒഴുക്ക് ഉള്ളിലൂടറിഞ്ഞ് അവൾ അസ്വസ്ഥയായി. ആരോടെങ്കിലും പറയാതെ വയ്യെന്ന അവസ്ഥയിൽ ഒറ്റപ്പെടലിന്റെ വേദനയും അറിയുകയായിരുന്നു. അമ്മ ടൈം ടേബിളനുസരിച്ച് മണി അടിക്കുന്നൊരു അലാറമാണ്. ടിഫിൻ കഴിച്ചോ, കുളിച്ചോ, ട്യൂഷനു പോയില്ലേ എന്നൊക്കെ സമയാസമയത്ത് ഓർമ്മിപ്പിക്കാനുള്ള വസ്തു.  അമ്മ വന്നിട്ടെന്തു പറണം എന്നുമവൾക്കറിയില്ല.

വൈകുന്നേരമായപ്പോൾ അമ്മ ആഫീസ് വിട്ട് വന്നു. അടക്കിപ്പിടിച്ചൊരു വിതുമ്പലിന്റെ തള്ളലിൽ  അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.  ചീയ്യേയിയമ്മ അവിടെ കിടന്ന് ഓരോന്ന് പറയാൻ തുടങ്ങി.  അവരതൊന്നും ശ്രദ്ധിക്കാതെ മുറിയിൽ കയറി ഡ്രെസ്സ് മാറ്റിയ ശേഷം ശ്രീക്കുട്ടിയെ വിളിച്ച് ബാഗിൽ നിന്നുമൊരു നാപ്‌കിൻ പാഡ് എടുത്ത് അവൾക്ക് കൊടുത്തു.  “സ്കൂളിലെ കൌൺസലിങ്ങ് ടീച്ചർ പറഞ്ഞ് തന്നിട്ടില്ലേ.. അത് പോലെ ചെയ്താ മതി..”  ശേഷം കിച്ചനിലേക്ക് പോയി മൊബൈലെടുത്ത് നൈറ്റിക്കുള്ളിൽ വെച്ച് ഇയർ ഫോണെടുത്ത് ചെവിയിൽ കടത്തി സംസാരിച്ചു കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.  അമ്മ വേറൊരു ആളാകുന്നതും സംഭാഷണങ്ങളിൽ പൂത്തുലയുന്നതും ഫോൺ വിളികൾ നടക്കുന്ന നേരങ്ങളിൽ മാത്രമാണ്.  അടുത്ത കാലത്തായി അത് മാത്രമാണ് അമ്മയുടെ ജീവിതം.  അവർ ചെയ്യുന്നതും നോക്കി തികച്ചും യാന്ത്രികമായിരിക്കുമ്പോൾ താൻ വലുതാവേണ്ടിയിരുന്നില്ലെന്നു മാത്രം അവൾ ഓർത്തു.  ചിയ്യേയിയമ്മ മാത്രം ആ ദിവത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടു.  ഇതിങ്ങനെയൊന്നുമല്ല വേണ്ടിയിരുന്നതെന്ന് പരാതിപറഞ്ഞു, ആരും കേൾക്കാനില്ലാത്ത അവരുടെ വിലാപങ്ങൾ ചുമരുകൾ ഏറ്റെടുത്തു.  തണുപ്പുള്ള ആ രാത്രി പരിചയമില്ലാത്ത  ചില വികാരങ്ങൾ കൂടി ശ്രീക്കുട്ടി അറിയാൻ തുടങ്ങി.  എന്തിനോ ആഗ്രഹിക്കുന്ന മനസ്സ്. നിറമുള്ള ചില സ്വപ്നങ്ങൾ.. സപ്തവർണ്ണങ്ങളുള്ള പൂക്കളും അവാച്യമായ സുഗന്ധവും..

തൊട്ടടുത്ത ദിവസത്തെ പകൽ കാവിലെ തെയ്യമായിരുന്നു. കുരുത്തോലകളാൽ അലങ്കരിച്ച കാവും പരിസരവും ആളുകളെക്കൊണ്ടും വാണിഭചന്തകളെക്കൊണ്ടും നിറഞ്ഞിരുന്നു.  ദ്രുതതാളത്തിൽ വാളും ചിലമ്പുമായി തെയ്യം ഉറഞ്ഞാടി.  ശ്രീക്കുട്ടി മുറിയിൽ അച്ചമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു.

“ഇതെന്ത് തെയ്യാ അമ്മമ്മേ കാവിൽ ?”

“അദ് ഉച്ചാരത്തെയ്യാ.. പണ്ട് എന്റെയൊക്കെ ചെറുപ്പത്തില് രണ്ടാം വെള കയിഞ്ഞ് വയലും പറമ്പുമൊക്കെ മൂന്ന് ദെവസം കൈക്കോട്ടും മാച്ചിയും തൊടാണ്ട് നിക്കും
കൊത്തലും കെളക്കലും ഒന്നുല്ല.. അകോം മിറ്റോം വരെ മാച്ചി കൊണ്ട് തൊടീക്കൂല.. വെള്ളമെട്ത്ത് വെച്ച് കെരണ്ട് വരെ ഓലകൊണ്ട് മൂടി ബെക്കും.. മൂന്നാമത്തെ ദിവസം കാവിൽ തെയ്യം കെട്ടിക്കീഞ്ഞിറ്റേ പിന്നെ കൃഷിപ്പണി തുടങ്ങൂ.. അതൊക്കെ പണ്ടല്ലേ, ഇപ്പോ തെയ്യം മാത്രമുണ്ട് ബാക്കിയൊക്കെ പോയില്ലേ..”

തെയ്യത്തിന്റെ അട്ടഹാസവും ചെണ്ടയുടെ കൊട്ടലും മുഴങ്ങിക്കൊണ്ടിരുന്നു..  ചീയ്യേയ്യിയമ്മ ഓരോന്ന് അങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.  കഥകൾ കേട്ട് അവൾ ഉറങ്ങിപ്പോയി.

മൂത്ത മരങ്ങൾ പോലും വാടിത്തളർന്നു പോയ ആ നട്ടുച്ച വെയിലിൽ ചുവന്നു തുടുത്തൊരു കണ്ണ് അവളിലൂടെ ഇഴയുന്നുണ്ടായിരുന്ന. ആരാരുമറിയാതെ...


കാറ്റ് നിശബ്ദനായി കടന്നു വന്ന്  പതുക്കെ
അവളെ കോരിയെടുത്ത് അടുത്ത മുറിയിലേക്ക് കൊണ്ടു പോയി.  കറുത്ത് ബലിഷ്ഠവും പ്രാകൃതവുമായ ആ കൈകളിൽ കിടന്ന് പിടക്കാനോ ഒന്നു വിതുമ്പാനോ പോലുമാകാതെ അവൾ പിടഞ്ഞു.  അർദ്ധസുഷുപ്തിയിലായിരുന്ന ആ പിഞ്ചു ശരീരത്തിൽ അതിന്റെ ദൃംഷ്ടകളും നഖങ്ങളുമാഴ്ത്തി.   പേടിസ്വപ്നമാണോ സത്യമാണോ എന്നറിയാതെ സ്തംഭിച്ചു പോയ് അവളുടെ നെഞ്ചിടിപ്പ് പോലും അൽ‌പ്പ നേരം നിശ്ചലമായിരുന്നു.  എല്ലാം കണ്ട് അനങ്ങാൻ പറ്റാതെ കിടന്നിരുന്ന ചീയ്യേയിഅമ്മയുടെ ഭയാക്രാന്തമായ നിലവിളി നേർത്ത് നേർത്ത് നിലച്ചു.

തെയ്യം ആട്ടമവസാനിപ്പിച്ചു, ഉടയാടകൾ അഴിച്ചു, ചെണ്ടമേളങ്ങൾ നിലച്ചു, ആളുകൾ പിരിഞ്ഞു പോയി, വിശപ്പടങ്ങിയ കാറ്റും തിരിച്ചു പോയി.

Sunday, January 15, 2012

അഗദതന്ത്രം






ടതു കൈ ഞാലിയുടെ വളയിൽ പിടിച്ച് വലതു കൈപ്പത്തിയാൽ വെയിലിനെ പ്രതിരോധിച്ച് കരുവൻ വൈദ്യർ വയലിനെ പിളർന്ന് വരുന്ന വഴിയുടെ അറ്റത്തെ കാലിപ്പറമ്പിലേക്ക് നോക്കി.  ചാഞ്ഞ് തുടങ്ങുന്ന ഉച്ചവെയിലിൽ കുളിച്ച് കായച്ചിറ, പെരുമാച്ചേരി, കടൂർ, മുണ്ടേരി നിന്നുമെല്ലാമുള്ള വഴികൾ ഒന്നായി വയലിലേക്ക് ചേരുന്ന കോണിയിൽ ഒരു സംഘം ആളുകൾ പ്രത്യക്ഷപ്പെട്ടു.  അവരെ കണ്ടപ്പോൾ വൈദ്യർ “ഉം” എന്ന് മൂളി മുണ്ട് അഴിച്ച് കുടഞ്ഞുടുത്ത് മുറ്റത്തൂടെ നടന്ന് തെക്ക് ഭാഗത്തെ കോട്ടത്തിന്റെ വാതിൽ തുറന്ന് അകത്ത് കയറി. 
 
കുറച്ച് കഴിഞ്ഞപ്പോൾ നാലു പേർ മരക്കസേരയിൽ ഒരാളെ എടുത്തു കൊണ്ട് വന്നു.  കസേരയിലുള്ളയാൾക്ക് ബോധമില്ല.  കസേര മുറ്റത്ത് വെച്ച് വന്നവർ നടുവ് നീർത്തു. മുന്നിൽ നടന്ന വഴികാട്ടിയായ അഞ്ചാമൻ “ബൈശ്യറേ” എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ കോട്ടത്തിന്റെ വാതിൽ തുറന്ന് കത്തിച്ചു വെച്ച നിലവിളക്കുമെടുത്ത് വൈദ്യർ പുറത്ത് വന്നു.  “പാമ്പ് കടിച്ചതാ” എന്ന് പറഞ്ഞപ്പോൾ വൈദ്യർ കനത്ത മൂളലിൽ അത് പറഞ്ഞവനെ നിശബ്ദനാക്കി,  “ആ കോലായിലെ കട്ടിലിൽ കിടത്ത്”  വൈദ്യരുടെ മുഖ ഭാവത്തിലും ശബ്ദത്തിലെ ആജ്ഞാശക്തിയിലും പേടിച്ച അവർ ധൃതിയിൽ അനുസരിച്ചു.

കടിയേറ്റയാൾക്ക് ഒരു പത്തറുപത് വയസ്സ് കാണും, കണ്ണോത്തെ പറമ്പിൽ തൈ തുറക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റതെത്രെ.  വൈദ്യർ ഒരു നിമിഷം രോഗിയെ നോക്കി, പിന്നെ കണ്ണടച്ച് പ്രാർത്ഥിച്ച് കൈക്കുമ്പിളിലുണ്ടായിരുന്ന ചന്ദനം വെള്ളത്തിൽ അലിയിച്ച് വായിൽ ഇറ്റിച്ചു കൊടുത്തു.  കൺപോളകൾ പൊന്തിച്ച് വലതു കൈയ്യുടെ നാഡി പിടിച്ച് നോക്കി എന്നിട്ട് കോലായിയുടെ തൊട്ടുള്ള മുറിയിൽ ചെന്ന് ചില ഭരണികൾ എടുത്തു കൊണ്ടു വന്നു.  മുറിവാ വൃത്തിയാക്കി ഭരണിയിൽ നിന്നും ചില ഔഷധങ്ങൾ ശ്രദ്ധാപൂർവ്വം കലർത്തി കാരമുള്ളു കുത്തിയത് പോലത്തെ മുറിവിൽ വെച്ചമർത്തി.  എന്നിട്ടും അനക്കമില്ലെന്ന് കണ്ട്, വന്നവരോടായി “മുന്തിയ ഇനാ.. വേറെ പണി എടുക്കേണ്ടി വരും ഇയാൾ അനങ്ങാണ്ട് നോക്കണം, എണീറ്റാൽ പച്ചവെള്ളമല്ലാതെ ഒരു സാധനവും കൊടുക്കരുത്.. ഇപ്പോ വരാം..” എന്ന് പറഞ്ഞ് ഒരു രണ്ടാം മുണ്ടെടുത്ത് തോളത്തിട്ട് ധൃതിയിൽ പുറത്തേക്ക് ഇറങ്ങി.  അതിന്നിടയ്ക്ക് വീട്ടിനുള്ളിൽ നോക്കി ഞാൻ പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് മറുപടിക്ക് നിൽക്കാതെ നടന്നു.

വൈദ്യർ പോയത് പാടിക്കുന്നിലേക്കായിരുന്നു.  അങ്ങിങ്ങ് പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും കാട്ടുമരങ്ങളും മാത്രമുള്ള ആൾതാമസമില്ലാത്ത വലിയൊരു മലയാണ് പാടിക്കുന്ന്.  കുന്നിന്റപ്പുറം അരിമ്പ്ര, മയ്യിൽ, നണിയൂർ എന്നീ സ്ഥലങ്ങളും പിന്നെ പറശ്ശിനിപ്പുഴയും.  വൈദ്യർക്ക് മാത്രം അറിയുന്ന ചില അപൂർവ്വ ഔഷധച്ചെടികൾ അവിടെയുണ്ട്.  വിജനമായ കുന്നിന്റെ മുകളിലേക്ക് കരുത്തുറ്റ കാലടികൾ നീട്ടി നടക്കുമ്പോൾ കോലായിൽ പുറപ്പാട് കാത്ത് കിടക്കുന്ന ജീവൻ മാത്രമായിരുന്നു ഉള്ളിൽ.  പകുതി കയറിയപ്പോൾ തലയിൽ വിറകുകെട്ടുമായി എള്ളിൻ കറുപ്പുള്ളൊരു ചെറുപ്പക്കാരി എതിരെ ഇറങ്ങി വന്നു.  രണ്ടുപാറക്കെട്ടുകൾക്കിടയിലുള്ള ഒരാൾക്ക് മാത്രമുള്ളൊരു ഇറക്കമായിരുന്നു അത്.  അതിനാൽ രണ്ടു പേരും ആരാദ്യം എന്ന സന്ദേഹത്തിൽ നിന്നു.  മുട്ടിന്റെ അൽ‌പ്പം താഴെ ഇറക്കമുള്ളൊരു ലുങ്കിയും വെളുപ്പിൽ കറുപ്പ് പുള്ളികളുള്ളൊരു ബ്ലൌസുമാണ് അവൾ ഉടുത്തിരിക്കുന്നത്.  കറുത്തതെങ്കിലും എന്തോ പ്രത്യേകതകളുള്ള മുഖം, വിടർന്ന് വലിയ കണ്ണുകൾ, നെടുകെ കൃത്യം ഛേദിച്ച നാളികേരപ്പാതികൾ പോലെ കൂർത്ത മാറിടം, അവിടെ നിന്നുറവയെടുത്ത വിയർപ്പ് മണികൾ ചാലിട്ട് പൊക്കിൾ തടാകത്തിലേക്ക് ചെന്ന് അവസാനിക്കുന്നു. 

തന്റെ മുന്നിൽ ആറടിപ്പൊക്കത്തിൽ നിൽക്കുന്ന ഘനഗാംഭീര പുരുഷരൂപത്തെ അവളും കണ്ണെടുക്കാതെ നോക്കിപ്പോയി.  അൽ‌പ്പം കഷണ്ടി കേറി പിന്നിലേക്ക് ചീകിയൊതുക്കിയ കറുത്ത മുടികൾ, വീതിയേറിയ നെറ്റിയിൽ ഭസ്മക്കുറി, നെഞ്ചത്ത് സ്വർണ്ണത്തിൽ കെട്ടിയ കനത്തൊരു രുദ്രാക്ഷ മാല, കസവ് മുണ്ടും തോളിലൂടെയൊരു രണ്ടാം മുണ്ടും.  ആ തലയെടുപ്പ് കണ്ടാൽ ആരായാലും ബഹുമാനിച്ചു പോകും.  അവൾ പരിഭ്രമിച്ച് പിന്നോക്കം മാറിക്കൊടുത്തപ്പോൾ വൈദ്യർ കുന്നുകയറി നടന്നു.   അടക്കാൻ നോക്കിയിട്ടും നിൽക്കാത്ത കൌതുകത്തിൻ പിടിയിൽ തിരിഞ്ഞ് നിന്ന് നോക്കിയപ്പോൾ അവളുടെ നിറഞ്ഞ പിൻഭാഗത്തിന്റെ ഇളക്കങ്ങളിൽ കണ്ണുകൾ ഉടക്കിപ്പോയി.  മനസ്സിന്റെ വിജന കോണിൽ നിന്നും വിലക്കുകളെ മറികടന്നൊരു തരംഗമുയർന്നു.  മരുന്നു മണക്കുന്ന ഈ കാട്ടിൽ ഒരു പെണ്ണിന്റെ ഗന്ധം ഇതുവരെ അറിഞ്ഞിട്ടില്ല. തെരുവക്കാടുകൾ ഒതുക്കി മുകളിലേക്കു കേറുമ്പോ ഉള്ളിലുമെന്തൊക്കെയോ ഞെരിയുന്നു.  തേടി വന്ന പച്ചമരുന്ന് പറിച്ചെടുത്ത് തിരിച്ചിറങ്ങുമ്പോഴും കണ്ണുകൾ അവളെ തേടുന്നുണ്ടായിരുന്നു. വീട്ടിലെത്തി ചെടിയുടെ നീരു കലർത്തി ഔഷധം കൊടുത്ത് രോഗിയെ എഴുന്നേൽ‌പ്പിച്ച് നടത്തി പറഞ്ഞയച്ചതിനു ശേഷവും ഉൾക്കാട്ടിൽ നിന്നെവിടെയോ നിന്നൊഴുകി വന്ന കാട്ടുചന്ദനഗന്ധം പോലെ കറുത്തൊരു പെണ്ണ് മനസ്സിന്റെ ഉമ്മറത്ത് വന്ന് പോയ്‌ക്കൊണ്ടിരുന്നു.

അവളും അതുതന്നെ ഓർക്കുകയായിരുന്നു. ഈ കാട്ടിൽ ഇന്നു വരെ ഇയാളെ കണ്ടിട്ടില്ല. ആ നോട്ടം.. ഹൊ..! കൊളുത്തി വെലിക്കുന്നത് പോലെ.. ആരാപ്പാ അത്.. അടുത്തൂടെ പോയപ്പോൾ എന്താ ഒരു മണം.. അറിയാതെ രോമമെല്ലാം എണീറ്റു പോയി.  കുടിയിലെത്തിയ ഉടൻ അവൾ അമ്മ മന്ദിയോട്  ഇന്നൊരാളെ പാടിക്കുന്നിൽ വെച്ച് കണ്ടെന്ന് പറഞ്ഞു.  ആളുടെ രൂപമൊക്കെ കേട്ടപ്പോൾ മന്ദി അത് കറുവൻ വൈദ്യരായിരിക്കുമെന്ന് പറഞ്ഞു.  പാമ്പ് കടിക്ക് വൈദ്യരെ കഴിഞ്ഞേ വേറാരുമുള്ളൂ പോലും.  ഇരിക്കൂർ, കുറുമാത്തൂർ, കടലായി, തലശ്ശേരി നിന്നും വരെ ആളുകൾ തേടി വരാറുണ്ടെത്രെ.  അസാധ്യ കൈപ്പുണ്യമാണു.  വീണു അനങ്ങാൻ പറ്റാതെ കിടപ്പിലായ ആളുകൾ പോലും വൈദ്യർകണ്ടിയിൽ പോയാൽ എണീറ്റ് നടക്കുമെത്രെ.  ഇത്രയും പ്രശസ്തനായ അദ്ദേഹത്തെ താൻ മതിയാംവണ്ണം ബഹുമാനിച്ചില്ലേ എന്ന് അവൾക്കൊരു തോന്നലുണ്ടായി.

അയ്യപ്പനയുടെ ഇല തേടി നട്ടുച്ചവെയിലത്ത് കുന്ന് കേറിയതാ വൈദ്യർ. വെയിലാറിത്തുടങ്ങി. എന്നിട്ടും തേടി വന്നതു മാത്രം കിട്ടിയില്ല. സന്ധ്യയായാൽ പിന്നെ മരുന്നിനു ഫലമുണ്ടാവില്ല.  ചില ചെടികൾ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരുപോലെയിരിക്കും, മാറിപ്പോയാൽ സർവ്വതും തീർന്നു.  ഇനി നാളെ നേരത്തെ വന്ന് നോക്കാമെന്ന് കരുതി തിരിച്ചിറങ്ങുമ്പോൾ പാടി തീർത്ഥമെന്ന് വിളിക്കുന്ന കാട്ടുചോലക്കരികിലായി വീണ്ടും അവൾ..! കണങ്കാലിൽ സ്ഥാനം തെറ്റിക്കിടക്കുന്ന മുണ്ട്
കോന്തലയെടുത്ത് ചോര ഒഴുകുന്ന കൈത്തണ്ട തുടക്കുകയാണ്.  അടുത്ത് ചെന്ന് കൈ പിടിച്ചു നോക്കി.  ഉണക്ക കൊള്ളി കൊണ്ട് മുറിഞ്ഞതാണ്.  അധികം ആഴമൊന്നുമില്ല.  ചോര കണ്ട് പേടിച്ചരണ്ട് ആകെ വിയർത്തിട്ടുണ്ടവൾ. പാവം! ‘‘സാരൂല്ല. പേടിക്കേണ്ട’‘  ശബ്ദത്തിൽ പരമാവധി മൃദുത്വം കലർത്തി അടുത്തുള്ള അരയാൽത്തണലിലേക്ക് കിടത്തി കാട്ടപ്പയുണ്ടോന്ന് ചുറ്റും പരതി നോക്കി.  അത് പിഴിഞ്ഞു മുറിവിലൊഴിച്ചപ്പോഴേക്കും തളർന്ന ആ ശരീരം കൊഴിഞ്ഞ തളിരില പോലെ വാടിക്കുഴഞ്ഞു പോയി. അലസമായിക്കിടക്കുന്ന വേഷം, വിയർപ്പുചാലിൽ കുതിർന്ന് നെറ്റിയിലൊട്ടിയ നേർത്ത മുടിയിഴകൾ, നേർത്ത ശ്വാസത്തിനനുസരിച്ച് താണുയരുന്ന മാറിടം, മാന്തളിർ പോലത്തെ അണിവയറിൽ കാക്കപ്പൂ പൊക്കിൾ,  മൃദുമേനിയിൽ നിന്നുയരുന്ന ചെമ്പകപ്പൂ ഗന്ധം.. വൈദ്യർ കണ്ണടക്കാതെ ആ കാഴ്ച കണ്ട് നിന്നു. 

തിരിച്ച് കുന്നിറങ്ങിയത് രണ്ടു പേരും കൂടെയായിരുന്നു.  കരുമാരത്തില്ല പറമ്പിൽ കുടികിടപ്പുകാരായ ചാത്തുവിന്റെയും മന്ദിയുടെയും മോളാണവൾ.  നാണി.  താഴ്ന്ന ജാതിയായിരുന്നിട്ടും അവളോട് കൂടെ നടക്കാനും മിണ്ടാനും വൈദ്യർക്ക് മടിയേതുമുണ്ടായില്ല.  പിറ്റേന്നും അവർ പാടിക്കുന്നിൽ കണ്ടുമുട്ടി. കാട്ടിൽ അറിയാത്ത വഴികളില്ലെന്ന ധാരണ തെറ്റാണെന്നറിഞ്ഞത് അവൾക്കൊപ്പം നടന്നപ്പോഴാണ്.  കാട്ടരുവി പോലെ കിലുങ്ങുന്ന സ്വരത്തിൽ പലതും പറഞ്ഞുകൊണ്ട് ആ കാടിന്റെ വന്യ ഭംഗി മുഴുവൻ കണ്ടു. അപൂർവ്വമായ പലതരം മരുന്നുകളും ആ യാത്ര വൈദ്യർക്ക് സമ്മാനിച്ചു. വിശന്നപ്പോൾ നിക്കനെയുള്ളൊരു പാറക്കെട്ടിന്നിടയിൽ നിന്നു പശിതാങ്ങിയുടെ ഓരോ ഇല രണ്ടുപേരും കഴിച്ചു.  നടന്നു മടുത്തപ്പോൾ തണലിലിരുന്നു.  നെല്ലിമരച്ചോട്ടിൽ അവളുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ നെല്ലിക്കയോളം വലിപ്പത്തിൽ ഉരുണ്ടുകൂടിയൊരു മോഹത്തെ അവൾ പതുക്കെ അവളുടേതുമാക്കി. കാട്ടുകിളികളൊരുക്കിയ കുരവയിൽ കാട്ടുപൂക്കളുടെ മെത്തയിൽ, സൌഗന്ധികപൂവിൻ ധൂമവലയത്തിൽ അവരൊന്നു ചേർന്നു.

ഒരു പെണ്ണിനു തന്നെ ഇത്രയേറെ സ്വാധീനിക്കാനാകുമെന്നു വൈദ്യർ കരുതിയതേയില്ല.  എത്ര പെട്ടെന്നാണു അവൾ തനിക്കൊരു സഹായി ആയത്.  ഇതു പക്ഷേ വെറുമൊരു പെണ്ണുമല്ലല്ലൊ.  വിറകിനൊപ്പം മരുന്നുകളും അവൾ തന്നെ ശേഖരിക്കും.  ഒന്നും ബാക്കിയില്ല ഇനി അവൾക്കു കൊടുക്കാൻ.  തലമുറ കൈ മാറി വന്ന പാമ്പിൻ വിഷത്തിന്റെ മറുമരുന്നു പോലും അവളുടെ കാതിൽ ഓതുമ്പോൾ ഒരു സമർപ്പണത്തിന്റെ ധന്യതയാണറിഞ്ഞത്.  മിടുക്കിയാണ്. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കും.  പറഞ്ഞു കൊടുത്ത മരുന്നുകൾ ഏതു കാട്ടിനുള്ളിലും അവൾ തിരിച്ചറിയും.

ഒരു ദിവസം കുളി കഴിഞ്ഞ് ഒരു കയ്യിൽ നനഞ്ഞ തുണികളും തൂക്കി കുളക്കടവിൽ നിന്ന് ഇടവഴിയിലേക്ക് ഇറങ്ങുകയായിരുന്നു നാണി.  അപ്പോൾ പത്തുവയസ്സു പ്രായം വരുന്നൊരു പെൺകുഞ്ഞുമായി നിലവിളിച്ചു കരഞ്ഞു കൊണ്ട് ഒരു പറ്റം ആളുകൾ എതിരെ വരുന്നത് കണ്ടു.  പൂ പറിക്കാൻ കാട്ടിൽ പോയപ്പോൾ കാലിൽ പാമ്പു കടിച്ചതാണു.  വൈദ്യർ സ്ഥലത്തില്ലാത്തതു കൊണ്ട് അശരണരായി മടങ്ങുന്നു.  വൈദ്യർ മൂകാംബിയിൽ തൊഴാൻ പോയതാണ്.  രണ്ട് ദിവസം കഴിഞ്ഞേ വരൂ.  വേറെ വിഷവൈദ്യന്മാർ അടുത്തൊന്നുമില്ല.  നേരം വൈകും തോറും കുഞ്ഞിന്റെ ജീവൻ ഭീഷണിയിലാണ്.  ഒരു നിമിഷം ആലോചിച്ചു.  ജീവനേക്കാൾ വലുതല്ല മറ്റൊന്നുമെന്നേ തോന്നിയുള്ളു.  “ഞാനൊന്ന് നോക്കിക്കോട്ടേ
?” നാണി അവരോട് ചോദിച്ചു.  “നീയോ..? നിനക്ക് അറിയുഓ?”  എന്നൊക്കെ സംശയിച്ചെങ്കിലും വേറെ വഴിയൊന്നുമില്ലാത്തതിനാൽ അവർ കുട്ടിയെ നോക്കിക്കോളാൻ സമ്മതിച്ചു.  വേഗം തന്നെ അവൾ താഴെ കിടത്തി മുറിവു വൃത്തിയാക്കി. ഞൊടിയിടകൊണ്ട് മരുന്നുകളൊരുക്കി.  പിഞ്ചു കുഞ്ഞല്ലേ.  മരുന്നു വേഗം തന്നെ ഏറ്റു; അവൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു.

വാർത്ത മിന്നൽ വേഗത്തിൽ പരന്നു.  കൊല്ലൂർ പോയി തിരിച്ചെത്തിയ വൈദ്യർ ഞെട്ടിപ്പോയി.  നാട്ടുകാരുടെ നാവിൽ മുഴുവനും പുലയപ്പെണ്ണ് പാമ്പ് കടിയേറ്റ പെൺകുട്ടിയെ രക്ഷിച്ച കഥ മാത്രം.  തന്നെ കാണുമ്പോൾ ആളുകൾക്കൊരു പരിഹാസമുണ്ടോ.  സർവ്വസ്വവുമായിരുന്ന പാരമ്പര്യ രഹസ്യം പോലും പങ്കുവെച്ച് കൊടുത്തിട്ടും പെണ്ണ് ചതിച്ചെന്നത് ഉൾക്കൊള്ളാനായില്ല.  തറവാട്ടിന്റെ നിലയും വിലയും പാരമ്പര്യവും ഒക്കെ നശിക്കുന്നുവോ.  ചികിത്സയ്ക്കായി ഇനി ഒരാളും ഈ വൈദ്യർ കണ്ടിയിലേക്ക് വരാതാകുമോ..  കലശലായ വെറുപ്പും സങ്കടവും ഉള്ളിൽ വന്ന് നിറയുന്നു.  പിന്നീട് പാടിക്കുന്നിൽ പോയതേയില്ല.  അവളെ കാണാവുന്ന വഴികളൊക്കെ ഒഴിവാക്കി.

കാട്ടിലോ, വഴിവക്കിലോ എവിടെയും വൈദ്യരെ ഒന്നു കാണാൻ പോലും കിട്ടാതെ അവളുരുകി.  ഒരു പിഞ്ചു ജീവൻ രക്ഷിച്ചതല്ലാതെ വേറെ തെറ്റ് ചെയ്തതായി അവൾക്ക് ഓർമ്മയില്ല.  വിഷമിറക്കി കുട്ടിയെ രക്ഷിച്ചത് നാട്ടിലും കുടിയിലും വലിയ വർത്താനമായിരുന്നു.  അതിനു ശേഷം ചിലർ വന്ന് അസുഖം നോക്കാൻ പറഞ്ഞെങ്കിലും അതൊന്നും അറിയില്ലാന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു.  വൈദ്യരുടെ കൈപ്പുണ്യമോ പാരമ്പര്യമോ ഇല്ലാന്ന് അറിയാം.  അങ്ങനെയൊരു മോഹവുമുണ്ടായിരുന്നില്ല.  ആ പിഞ്ചുകുട്ടിയുടെ മുഖം കണ്ടപ്പോൾ ഒന്ന് ശ്രമിച്ചു നോക്കിയെന്ന് മാത്രം.  അത് വൈദ്യർക്ക് പിടിച്ചില്ലാന്നു തോന്നുന്നു.  അത് കൊണ്ടല്ലേ പിന്നെ എവിടെയും കാണാത്തത്.  ആ സമയത്ത് മയ്യിൽ നിന്നു വന്നൊരു കല്യാണ ആലോചന ഉറക്കുകയും ചെയ്തു.  അതും കൂടി ആയപ്പോൾ തകർന്നു പോയി.  ഉറങ്ങാൻ പറ്റുന്നില്ല, ഒരു മണി വറ്റിറങ്ങുന്നില്ല,  എന്ത് വേണമെന്ന് തിരിയുന്നില്ല.  വൈദ്യരെ കണ്ട് വിവരം പറയാൻ കാത്ത് നിന്ന് കാലും മനസ്സും ഉരുകിയിട്ടും ഫലമില്ലാതായപ്പോൾ അവൾ വൈദ്യർകണ്ടിയിലേക്ക് തിരിച്ചു.   

കിണറ്റുകരയിൽ പച്ചീർക്കിലി കൊണ്ട് വലിയ ശബ്ദത്തിൽ നാക്കു വടിച്ച് നിവരുമ്പോഴാണു മുന്നിൽ അവളെ കാണുന്നത്.  വിറയോടെ മുരുടയും വെള്ളവും താഴെ വീണു.  വീട്ടുകാരാരെങ്കിലും കണ്ടാലോ.. എന്ത് ധൈര്യത്തിലാണിവളുടെ വരവ്..? ചെയ്ത് വെച്ചതൊന്നും പോരേ
? “എന്തിനാ വന്നേ..?” അയാളുടെ അപരിചിത മുഖവും ശബ്ദവും കേട്ട് അവളൊന്ന് പരിഭ്രമിച്ചു.  എന്നാലും വിറയലോടെ പറഞ്ഞു.  “എന്റെ മംഗലം നിശ്ചയിച്ചു

അടുക്കളയിൽ നിന്നും എന്താന്നുള്ള ഭാവത്തിൽ ഭാര്യ തലനീട്ടി.  വയറു വേദനയായിറ്റ് വന്നതാ.. എന്ന് പറഞ്ഞൊപ്പിച്ചപ്പോൾ തിരിച്ചു പോയി.

“അതിനു?” നിഷ്കരുണം നിർവ്വികാരം വാക്കുകൾ പുറത്തേക്ക് വന്നു.

പതുക്കെ പരിഭ്രമിച്ച് അങ്ങേയറ്റം നിസ്സഹായമായി,  “അദ് ഞാൻ ഞാനിപ്രാവിശ്യം കുളിച്ചില്ല ഞാനെന്താ ചെയ്യുആ അച്ഛനറിഞ്ഞാൽ എന്നെക്കൊല്ലും” പെണ്ണിന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് ചോരത്തുള്ളികളായിരുന്നു.

എന്തുവേണമെന്നറിയാതെ പതറി നിന്നു വൈദ്യർ.  തലയിൽ എന്തോ വന്ന് വീണത് പോലെ മൊത്തം മരവിപ്പായിരുന്നു. 
ഭൂമിയിൽ തനിക്ക് ആദ്യമായി ഒരു അംശം രൂപം കൊണ്ടിരിക്കുന്നു !!! പത്തിരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിനു തരാൻ കഴിയാതിരുന്നത്...  വൈദ്യർകണ്ടി തറവാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട അനന്തരാവകാശി..!  ഊർദ്ധ്വൻ വലിക്കുന്നതിനു മുൻപ് വിഷപ്രതിരോധ രഹസ്യം ചെവിയിലോതാൻ, തെക്ക് ഭാഗത്തെ കാരണോൻ‌മാരുടെ കോട്ടത്തിൽ നിത്യവിളക്ക് വെക്കാൻ, അഗദതന്ത്രം ഹൃദിസ്തമാക്കി അശരണർക്ക് അമൃതേകാൻ, നിജത്തിലും ആഗന്തുകത്തിലും ഒരുപോലെ പ്രഗത്ഭനാകാൻ, സ്ഥാരവര വിഷത്തിലും ജംഗമ വിഷത്തിലും അതുല്യനാകാൻ.. ദംശഭേദങ്ങളിലും സദ്യ:കരണീയങ്ങളിലും വേഗവേഗാന്തര ചികിത്സകനാകാൻ ഒരു പിന്തുടർച്ചാവകാശി! പക്ഷേ, തറവാട്ടിന്റെ മാനം, സമുദായത്തിന്റെ മഹിമ... നാട്ടിലും മറുനാട്ടിലും കേൾവികേട്ട തന്റെ പേരും പെരുമയും.. വേണ്ട, വേണ്ട.. അത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ ലോകർ കാർക്കിച്ച് തുപ്പും വേച്ചു വേച്ച് ചുമർ പിടിച്ച് ഇരുട്ട് നിറഞ്ഞ കണ്ണുമായി അകത്തു ചെന്നു.  

ഉള്ളിൽ കിടന്ന് പിടക്കുകയാണ് ഒരു പിഞ്ചുകുഞ്ഞ്, മരുന്ന് കഴിപ്പിക്കുമ്പോഴെന്ന പോലെ മുഖമിട്ടുരുട്ടിക്കൊണ്ട് പിഞ്ചുകൈകളാൽ കയ്യിൽ മാന്തിപ്പറിക്കുന്നു, വാവിട്ട് കരയുന്നു..  സർവ്വാംഗം തളരുന്നു.. നിമിഷനേരം കൊണ്ട് ആയിരമായിരം തോന്നലുകൾ വന്നു പോകുന്നു..  മരുന്നുകൂട്ടുകളോ അളവുകളൊ ഓർമ്മ വരുന്നില്ല.  കൈയ്യിൽ കിട്ടിയതൊക്കെ ചേർത്ത് ഒരു കുപ്പിയിലാക്കി കൊടുത്ത് രാത്രി ഉറങ്ങാൻ നേരം കുടിക്കാൻ പറഞ്ഞു.  പതക്കുന്ന അഗ്നിശരങ്ങളെ ഭയന്ന് മുഖത്ത് നോക്കാൻ കഴിഞ്ഞില്ല.  അവളെന്ത് വിചാരിക്കുമെന്ന് ചിന്തിച്ചുമില്ല, തന്നെ അനുസരിക്കുമോ എന്ന ഭയമുണ്ടായിരുന്നു.  ഒന്നും ഉരിയാടാതെ അതും വാങ്ങി തിരിഞ്ഞ് നോക്കാതെ പോയി... അവളെപ്പറ്റി തോന്നിയതൊക്കെ പൊയ് ആയിരുന്നുവോ..!

കുളിരുള്ള രാത്രിയിലും അകം വേവുന്ന മനസ്സുമായിക്കഴിഞ്ഞ വൈദ്യരെത്തേടി കാലത്തു തന്നെ ആ വാർത്ത എത്തി. അവൾ പോയി
!  വൈദ്യ ജീവിതത്തിലെ ആദ്യത്തെ കയ്യബദ്ധം.  അതു കേട്ടതും പിടിച്ചു നിന്ന തൂണിൽ നിന്നു വൈദ്യർ പിന്നോക്കം മറിഞ്ഞു.  പിന്നെ അനങ്ങിയില്ല.

Saturday, December 31, 2011

കാമിനി മൂലം......


അച്യുതാനന്ദൻ നേതാവിനെയും സുരേഷിനെയും പോലെ, ആന്ദ്രേ അഗാസിയേയും സ്റ്റെഫിഗ്രാഫിനേയും പോലെ, സിം കാർഡും മൊബൈൽ ഫോണും പോലെ, ദിലീപനും ബാബുവും എപ്പോ കണ്ടാലും ഇരച്ച് കെട്ടിയ തേങ്ങ പോലെ ഒരുമിച്ചായിരിക്കും.

രണ്ടു പേരും അംഗൻ‌വാടി മുതൽ ബി.എ.ഇക്കണോമിക്സ് വരെ ഒന്നിച്ച് കളിച്ച് പഠിച്ച് വളർന്നവരാണ്.  പീയെസ്സി എഴുതി പിടിച്ച് ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി സർവ്വീസിൽ ഒരേകാലം കയറിയവർ. പൊളിറ്റിക്സായാലും സിനിമയായാലും സാഹിത്യമായാലും ഏത് കാര്യത്തിലും രണ്ടാൾക്കും ഒരേ വികാരം, ഒരൊറ്റ ശബ്ദം, വൺ ആൻഡ് ഓൺലി അഭിപ്രായം. ബട്ട്, ഒരു കാര്യത്തിൽ മാത്രം രണ്ടുപേർക്കും യോജിപ്പില്ല.  അത് ലേഡീസ് കേസായിരുന്നു.  ആണുങ്ങൾക്ക് അവശ്യം വേണ്ടുന്ന ഗുണങ്ങളായ വായ്‌നോട്ടവും ട്യൂണിങ്ങും ചാറ്റിങ്ങും ഉള്ളയാളാണ് ദിലീപനെങ്കിൽ, ബാബുവിന് പെണ്ണുങ്ങളെ ഇഷ്ടമേയല്ല.  ബാബു അവരെ കണ്ടാൽ തുറിച്ച് നോക്കില്ല, തിരിഞ്ഞ് നോക്കില്ല, ഒരു കണ്ണടച്ച് നോക്കില്ല.  ജീവിതം മുഴുവൻ കല്യാണം കഴിക്കാതെ ആഡംബര നികുതിയടച്ച് ഹാപ്പിയായി കഴിയണമെന്നാണ് അവന്റെ തീരുമാനം. എന്നാൽ ഈ വിയോജിപ്പ് അവരുടെ അടുപ്പത്തെ ഒരിക്കലും ബാധിച്ചില്ല.

പ്രണയത്തിനും വിവാഹത്തിനും ജീവിതത്തിനുമെന്നത് പോലെ സൌഹൃദത്തിനും ഒരു അവസാനമുണ്ടല്ലോ.  ഇവരുടെ പാമ്പൻ പാലം പോലത്തെ ബന്ധം ഒരു ദിവസം ദി എൻഡ് കാർഡ് കണ്ട് അവസാനിച്ചു.  പല ലോകമഹായുദ്ധങ്ങൾക്കും പിന്നിലെന്നത് പോലെ വില്ലൻ റോൾ കെട്ടിയാടിയത് സ്ത്രീ കഥാപാത്രമാണ്.  ദിലീപന്റെ മേൽ കല്യാണം കഴിക്കാനുള്ള സമ്മർദ്ദമുണ്ടായത് മുതലാണ് സുർക്കി മിശ്രിതം ചേർത്ത് കെട്ടിയുറപ്പിച്ച ആ സൌഹൃദത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയത്.  ദിലീപൻ പൂർണ്ണ മനസ്സോടെയാണ് പെണ്ണുകാണാൻ ഇറങ്ങിയതെങ്കിൽ ബാബു ഒട്ടും മനസ്സില്ലാതെയാണ് കൂടെ പോയത്.  തങ്ങളുടെ ചങ്ങാത്തത്തിന്റെ അവസാന റൌണ്ടായിരിക്കും ഇതെന്ന് ബാബു പേടിച്ചു.  ഭാര്യയെന്ന മൂന്നാം കക്ഷി കലക്കിയ ബന്ധങ്ങളുടെയും കുടുംബങ്ങളുടെയും എണ്ണം സ്റ്റോർ ചെയ്യാൻ ഗൂഗിളിന്റെ സർവ്വർ വരെ പോരല്ലോ.  പെണ്ണുകെട്ടിയാ കണ്ണുപൊട്ടി, പെൺബുദ്ധി പിൻ ബുദ്ധി, നാരി ഭരിച്ചിടം നാഥനില്ലാത്തിടം, മണ്ടന്മാർ വിവാഹം കഴിക്കുന്നു ബുദ്ധിമാന്മാർ അവിവാഹിതരായിരിക്കുന്നു എന്ന മുന്നറിയിപ്പുകളും ബാബുവിന്റെ മുന്നിലുണ്ടായിരുന്നു.  എന്തായാലും ഫ്രണ്ട്ഷിപ്പിന്റെ മണ്ടക്ക് ആസിഡ് വെക്കുന്ന യാതോരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് ബാബു പെണ്ണുകാണൽ വണ്ടിയിലേക്ക് കാലെടുത്ത് കുത്തിയത്.

വീട്ടിൽ നിന്നും പത്തിരുപത് കിലോമീറ്റർ അകലെ ശ്രീകണ്ഠാപുരത്താണ് പോകേണ്ട സ്ഥലം.  വീടും സ്‌പോട്ടുമൊന്നും കറക്റ്റായി അറിയില്ല.  വീട്ടിലെ ഫോൺ നമ്പർ കൈയ്യിലുള്ളത് കൊണ്ട് വിഷമിക്കാനൊന്നുമില്ല, അവിടെ എത്തിയിട്ട് വിളിച്ചാൽ മതി.  അങ്ങനെ വണ്ടി ഇരിക്കൂർ എത്തിയപ്പോൾ ചായ കുടിച്ചിട്ട് പോകാമെന്ന നിർണ്ണായകമായ നിർദ്ദേശം കൂടെ വന്ന മനോജിൽ നിന്നുണ്ടായി.  കല്യാണം പോലെ പെണ്ണുകാണലിന്റെയും ഒരു പ്രധാന ചടങ്ങാണ് കെട്ടാൻ പോകുന്ന ഹതഭാഗ്യന്റെ ചെലവിൽ ഫുഡടിക്കുകയെന്ന ഫോൿലോർ ആർട്ട്.  ചങ്ങാതിമാരുടെ അരവയറൊക്കെ നിറവയറാകുന്നത് അന്നാണ്.  പെണ്ണുകാണാൻ സ്ഥിരമായി കൂടെ പോയി തടിച്ചു ഷുഗറും കൊളസ്‌ട്രോളും വന്നവർ ഒരുപാടുണ്ട്.  കാത്തിരുന്ന വാക്കുകൾ കേട്ടയുടനെ ഡ്രൈവർ ജിതേഷ് വണ്ടി ആദ്യം കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ നിർത്തി.  നാട്ടിൻ‌പുറത്തെ ആ ഹോട്ടലിലെ മെനുകാർഡ് വളരെ ലക്ഷൂറിയസ്സായിരുന്നു, പൊറോട്ട വിത്ത് മുട്ടക്കറി ഓർ കടല.  ഓസിനു വറൈറ്റി ഫുഡ് കഴിക്കാമെന്ന ആലോചന തൽക്കാലം മാറ്റി വെച്ച് മൂന്നുപേരും പൊറോട്ടക്കും കടലക്കും ഓർഡർ ചെയ്തപ്പോൾ ദിലീപൻ മുട്ടക്കറി വരുത്തി, കാരണം അത് പണ്ടേ അവന്റെയൊരു വീൿനെസ്സായിരുന്നു.

ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു.  കുറച്ച് കഴിഞ്ഞപ്പോൾ മുതൽ ദിലീപനു വയറ്റിൽ എന്തൊക്കെയോ ബല്ലേ.. ബല്ലേ.. തോന്നി തുടങ്ങി.  ജാസ്സും ട്രമ്പറ്റും ട്രിപ്പിൾ ഡ്രമ്മും ഫ്ലൂട്ടുമെല്ലാം വയറിൽ നിന്നും എ.ആർ.റഹ്‌മാന്റെ ഓർക്കസ്ട്രേഷന് പ്ലേ ചെയ്യുന്നത് പോലെ കേൾക്കാൻ തുടങ്ങി.  വയറിലും ബ്രോഡ്ബാൻ‌ഡ് കണക്ഷനായോ.. കഴിച്ചയുടനെ റിസൾട്ട് വന്നല്ലോ എന്നാലോചിച്ച് ദിലീപൻ ബേജാറായി.

പെണ്ണുകാണൽ കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലിന്റെ ടോയ്‌ലറ്റിൽ പോയി ഫ്രീയാവാമെന്ന് കരുതി തൽക്കാലം ശ്വാസം പിടിച്ച് അഡ്ജസ്റ്റ് ചെയ്തു.  പക്ഷേ കുറച്ചൂടെ കഴിഞ്ഞപ്പോൾ സംഗതികൾ നിയന്ത്രണാതീതമായേക്കുമെന്ന് അവനു ഉൾവിളിയുണ്ടായി.  ഏതെങ്കിലും ഹോട്ടൽ കണ്ടാലുടൻ നിർത്തണമെന്നും ചിലപ്പോ എമർജെൻസി ലാൻഡിങ്ങ് വേണ്ടി വരുമെന്നും അവൻ ജിതേഷിനോട് പറഞ്ഞു.  ആ കാട്ടുമൂലക്ക് അങ്ങിങ്ങായി ഓരോ വീടുകളല്ലാതെ ഹോട്ടൽ പോയിട്ട് അനാദിപ്പീടിക പോലുമുണ്ടായിരുന്നില്ല.  വല്ല മുസ്ലിം പള്ളിയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ അവിടെ കയറി കാര്യം പറഞ്ഞ് സംഗതി നടത്താമായിരുന്നു.  അതും ആ ഭാഗത്ത് കണ്ടില്ല.

എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്.  ഓരോ സെക്കന്റിനും മണിക്കൂറിന്റെ വിലയാണ്.  മുല്ലപ്പെരിയാർ ഡാമിന്റെ മുന്നിൽ താമസിക്കുന്നവർക്ക് കൂടി ഇത്രയ്ക്ക് ടെൻഷനുണ്ടാവില്ല.  അതിന്റിടക്ക്  കാർ ഒരു കുഴിയിൽ വീണപ്പോൾ സംഗതികൾ കൺ‌ട്രോൾ വിട്ട് പോയോ എന്ന് ഡൌട്ടായി.  ക്രിട്ടിക്കൽ സിറ്റുവേഷനാണ് ക്രാഷ് ലാൻ‌ഡിങ്ങ് വേണം ഉടനെ വണ്ടി നിർത്ത് എന്ന് ദിലീപൻ പറഞ്ഞപ്പോൾ റോഡരികിൽ കണ്ട ഒരു വീട്ടിന്റെ മുറ്റത്ത് ജിതേഷ് വണ്ടി നിർത്തിക്കൊടുത്തു.  കാറിൽ നിന്നും തട്ടാതെ മുട്ടാതെ കാൽ അകറ്റാതെ ഇറങ്ങി വീടിന്റെ ഇറയത്തുണ്ടായിരുന്ന ആളിനോട് കക്കൂസിൽ പോകണമെന്ന് പറഞ്ഞു.  വീട്ടിൽ കയറി വന്ന് വേറൊന്നും പറയാതെ അക്കാര്യം ചോദിക്കേണ്ടി വന്നവന്റെ ഭീകരാവസ്ഥ പെട്ടെന്ന് ഗ്രാസ്പ് ചെയ്ത വീട്ടുകാരൻ വേഗം എണീറ്റ് വീടിന്റെ സൈഡിലുള്ള എസ്.ടി.ഡി. ബൂത്ത് പോലത്തെ ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു.  അതിൽ കേറിയതും പാന്റും സ്റ്റെപ്പിനിയും വലിച്ചഴിച്ച് ഇരുന്നതും മാത്രേ ദിലീപനു ഓർമ്മയുണ്ടായിരുന്നുള്ളൂ.  ബാർ‌കോഡ് പോലെയായിരുന്നു പോയത്.

കാര്യം കഴിഞ്ഞ് ഇറങ്ങുമ്പോൾ വീട്ടുകാരന്റെ മുഖത്ത് എങ്ങനെ നോക്കുമെന്നായിരുന്നു ദിലീപന്റെ വിഷമം.  ഒരു വിധത്തിൽ ടവ്വൽ കൊണ്ട് മുഖം തുടക്കുന്നത് പോലെയൊക്കെ അഡ്ജസ്റ്റ് ചെയ്തു മുറ്റത്തേക്ക് നടന്നു.  അപ്പോഴേക്കും കൂടെ വന്നവരും വീട്ടുകാരുമൊക്കെയായി വലിയ കൂട്ടായിരുന്നു.  അത് പിന്നെ പറയാനില്ലല്ലോ, രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും, പിന്നെ എന്തും സംഭവിക്കാം.  ബി.അബൂബക്കറിന്റെ സിനിമാ നിരൂപണത്തിൽ സിനിമയിൽ എന്തു കണ്ടാലും വർഗ്ഗീയവൽക്കരിക്കുന്നത് പോലെ എന്തിലും ഏതിലും രാഷ്ടീയം കാണുന്ന ഒരു ഏർപ്പാടുണ്ട് നാട്ടിൻപുറത്ത്.  ദിലീപൻ അങ്ങോട്ട് നോക്കാതെ കാറിനടുത്തേക്ക് നടന്നു.  അവിടെ നിന്ന് എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കിയാ മതി എന്ന് മാത്രമേ അപ്പോൾ അവന്റെ മനസ്സിലുള്ളൂ.  കൂടെ വന്നവൻ‌മാരാണെങ്കിൽ ഇറങ്ങുന്നുമില്ല.  വീട്ടിനകത്തു നിന്നും അയാളുടെ ഭാര്യയോ മക്കളോ ആരൊക്കെയോ തല നീട്ടി പുറത്തേക്ക് നോക്കുന്നു.  അടക്കിപ്പിടിച്ച ചിരികളും പരിഹാസ നോട്ടങ്ങളും..  നിന്ന നില്പിൽ താണു പോയെങ്കിലെന്ന് ദിലീപനു തോന്നി.   “ഇതൊക്കെ ആർക്കാ സംഭവിച്ചൂടാത്തെ, വാ കേറിയിരിക്ക്..” എന്ന് വീട്ടുകാരൻ ക്ഷണിക്കുന്നു.  ദിലീപൻ വരണ്ട ശബ്ദത്തിൽ “വേണ്ടപ്പാ.. പോവ്വായിന്ന്..” എന്ന് പറഞ്ഞ് കാറിൽ കേറിയിരുന്നു.  അപ്പോൾ ബാബു ഞെട്ടിപ്പിക്കുന്ന, നെഞ്ചിൽ തറക്കുന്ന തുണിയുടുക്കാത്ത ആ സത്യം പറഞ്ഞു.


“എടാ നമ്മൾ അന്വേഷിച്ചു വന്ന വീട് ഇത് തന്നെയാ നീ പെണ്ണിനെ കാണുന്നില്ലേ…? നല്ല സുന്ദരിപ്പെണ്ണാണെടാ

“@#$%.. നീ വണ്ടിയിൽ കേറ്.. “  ആഗോള മലയാളികൾ നല്ല സ്നേഹം വരുമ്പോഴും നല്ല ദ്വേഷ്യം വരുമ്പോഴും ഒരു പോലെ ഉപയോഗിക്കുന്നൊരു തെറിവാക്കിൽ ദിലീപൻ ദ്വേഷ്യമടക്കി.  അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും വന്ന് കാറിൽ കയറി.  എന്താണെന്നറിയില്ല ദിലീപനോട് ഒട്ടും യോജിക്കാതെയാണ് ബാബു മടങ്ങിയത്.

മാലോകരാകെ മാതൃകാപരമെന്ന വാഴ്ത്തിയ ഒരു സൌഹൃദത്തിന്റെ എലിമിനേഷൻ ഡേ ആയിരുന്നു അന്ന്.  പാലും പഞ്ചാരയും പോലെയുണ്ടായിരുന്ന അവരുടെ ജീവിതത്തിൽ കഷായക്കുരു പോലൊരു സ്ത്രീജന്മം പുണ്യജന്മം വന്നത് ആ ദിവസമായിരുന്നു.  അതിനു ശേഷം ബാബു എന്ന് കേട്ടാൽ തന്നെ ദിലീപൻ ദ്വേഷ്യം വന്ന് വിറക്കും.  പിന്നീട് മുഖത്തോട് മുഖം മുട്ടിയാൽ പോലും അവൻ ബാബുവിനെ കണ്ടാൽ നോക്കിയിട്ടുമില്ല, മിണ്ടിയിട്ടുമില്ല.

അക്കാര്യത്തിൽ കുറ്റം പറയാനൊക്കില്ലാന്നേ, അവനോൻ കാണാൻ പോയ പെണ്ണിനെ ഒപ്പരം വന്ന ചങ്ങായി തന്നെ കെട്ടുകയെന്ന് വെച്ചാൽ ആർക്കാണപ്പാ സഹിക്കാൻ പറ്റുക..!