Wednesday, February 29, 2012

ശാന്തേച്ചി പതിവ്രതയായിരുന്നു !




രണ്ടാമത്തെ കൊച്ച് ചിന്നുമോളുടെ ഹാപ്പി ബേത്ത്‌ മുതലാണ് മാധവേട്ടന് ഭാര്യ ശാന്തേച്ചിയുടെ 916 കാരറ്റ് പ്യൂരിറ്റിയെപ്പറ്റി ഡൌട്ട് തോന്നിത്തുടങ്ങിയത്.

ശാന്തേച്ചിയുടെ ഫിസിക്കൽ അപ്പിയറൻസ് കണ്ടാൽ ജൈവവളം മാത്രം ചേർത്ത നാടൻ നേന്ത്രവാഴക്കുല പോലെയും മാധവേട്ടനെ വയലിന്റെ കരയിലെ തെങ്ങും പോലെയുണ്ടാകും.  അത്രക്ക് നല്ല മാച്ചായത് കൊണ്ട് എല്ലാ ആണുങ്ങളേയും പോലെ ഭാര്യയുടെ സൌന്ദര്യത്തിൽ അഭിമാനിയും മറ്റുള്ളവർ അത് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യത്തിൽ 24 അവർ അലർട്ടുമായിരുന്നെങ്കിലും സെക്കന്റ് ഡെലിവറി വരെ ശാന്തേച്ചിയുടെ പാതിവ്രത്യത്തിൽ  യാതൊരു ഡൌട്ടും ഉണ്ടായിരുന്നില്ല. 
 
ബേസിക്കലി പിതൃത്വ സംബന്ധമായ എല്ലാ സംശയങ്ങളും തുടങ്ങുന്നത് വർണ്ണവിവേചനം സംബന്ധിച്ചായിരിക്കുമല്ലോ.  മാധവേട്ടൻ ടാറിൻ കറുപ്പും ശാന്തേച്ചി എള്ളിൻ കറുപ്പും മകൻ വിഷ്ണു അവരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ്റ്റാറ്റുമാണെങ്കിൽ ചിന്നുമോൾ മേഘക്കൂട്ടത്തിന്നിടയിലെ പൂർണ്ണ ചന്ദ്രിക പോലെയും.  ആ കളർ ചേഞ്ചിൽ മാധവേട്ടൻ ഡൌട്ട് അറ്റ് ഫസ്റ്റ് സൈറ്റ് ആയിപ്പോയി.  പിന്നങ്ങോട്ട് മോൾ വളരുന്നതനുസരിച്ച് കണ്ണ്, മൂക്ക്, പുരികം, ചെവി, മുടി, കൈ, കാൽ, നഖം ഇതൊക്കെ ഒത്ത് നോക്കി തന്നെപ്പോലെയല്ലെന്ന് പിറുപിറുക്കാൻ തുടങ്ങി.  ഓരോ ദിവസവും കുറ്റപ്പെടുത്തലും വഴക്കും വാക്കുതർക്കവും ഏറ്റുപിടിയുമായി ജകപൊക.  മാധവേട്ടന്റെ സ്നേഹം മുഴുവൻ പിന്നെ വിഷ്ണുവിനോടായിരുന്നു.  മോളെ എടുക്കില്ല, കരയുന്നുണ്ടെങ്കിൽ തിരിഞ്ഞ് നോക്കില്ല, മിഠായി വാങ്ങിക്കൊടുക്കില്ല, അസുഖം വന്നാൽ ഡോൿടറെ പോലും കാണിക്കില്ല. 
 
ആയിടക്ക് ശാന്തേച്ചിയുടെ ഗൾഫിലുള്ള അനിയൻ പെങ്ങളെ ഇടക്ക് വിളിച്ചോണ്ടിരിക്കാൻ എന്നും പറഞ്ഞ് ഒരു മൊബൈൽ ഫോണും കൊണ്ടു കൊടുത്തു.  അവനൊരു ആനപ്പൊട്ടനായിരിക്കണം,  ആരുടെയെങ്കിലും പെങ്ങളെ വിളിക്കുക എന്നല്ലാണ്ട് കോമൺ‌സെൻസുള്ളവൻ ഇന്നത്തെ കാലത്ത് സ്വന്തം പെങ്ങളെ വിളിച്ച് ടൈം വേസ്റ്റാക്കുമോ. ഏതായാലും മൊബൈൽ കൂടി ആയപ്പോൾ സംശയത്തിന്റെ കാര്യത്തിൽ മാധവേട്ടൻ സമ്പൂർണ്ണ സാക്ഷരനായി.  ഇന്നത്തെ കാലത്ത് സംശയ രോഗം ഉള്ളൊരാളുടെ ഭാര്യക്ക് മൊബൈൽ കിട്ടുകയെന്നത് വയറിളക്കമുള്ളവന് തുമ്മൽ പിടിപെട്ടത് പോലെയാണല്ലോ.
 
ശാന്തേച്ചിക്ക് കാൾ വന്നാ ഓടിപ്പോയി എടുക്കുക, മിസ്സ് കാൾ വന്നാ തിരിച്ച് വിളിച്ച് വിളിച്ചവന്റെ മാതാപിതാക്കളുടെ ക്ഷേമാന്വേഷണം നടത്തുക, ആഫീസിൽ നിന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ച് എൻ‌ഗേജാവുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുക, ഓരോ ദിവസവും കാൾ ഡീറ്റെയിൽ‌സ് നോക്കുക, സേവ് ചെയ്യാത്ത നമ്പർ ഉണ്ടെങ്കിൽ അതാരാ എന്തിനു വിളിച്ചു എന്ന് ചോദിക്കുക, തുടങ്ങി സർവ്വത്ര സംശയം.  അത് മൂത്ത് മൂത്ത് പിരിവുകാരനും, പാൽക്കാരനും, പത്രക്കാരനും, കേബിളുകാരനും, ഗ്യാസുകാരനും ആ വീട്ടിന്നടുത്തൂടെ പോലും പോകാൻ പറ്റാണ്ടായി.  മൂപ്പരുടെ ഭാഗ്യത്തിന് അവിടെ ഫേസ്ബുക്കോ, പ്ലസ്സോ, ബ്ലോഗോ, ഓർക്കൂട്ടോ ഉണ്ടായിരുന്നില്ല.  ഉണ്ടെങ്കിൽ പാവം കൺ‌ട്രോൾ കിട്ടാതെ തട്ടിപ്പോയേനേ.

ആസ് യൂഷ്വൽ എല്ലാ ഭാര്യമാരെയും പോലെ മാധവേട്ടൻ പറയുന്നതിനു കൌണ്ടർ പറഞ്ഞ് അടി കൂടുമെങ്കിലും കുറേ നാൾ കഴിയുമ്പോൾ ഇതൊരു കോൾഡ് വാർ ആയി കെട്ടടങ്ങുമെന്ന് കരുതി ശാന്തേച്ചി സമാധാനിച്ചെങ്കിലും പ്രശ്നങ്ങൾ കൂടുന്നതല്ലാതെ ഒരിഞ്ച് പോയിറ്റ്, അരയിഞ്ച് പോലും കുറഞ്ഞില്ല.  ക്ഷമിക്കുന്നതിന്റെ ബൌണ്ടറി റോപ്പും പരസ്യപ്പലകയും കഴിഞ്ഞപ്പോൾ ശാന്തേച്ചി അവരുടെ വീട്ടുകാരെയും ബന്ധുക്കളെയും കണ്ട് സംഭവ വികാസങ്ങൾ അറിയിക്കുകയും ഈ പ്രശ്നത്തിൽ ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ ഇടപെടേണ്ടി വരില്ലെന്ന് പറഞ്ഞു.  അതോടെ കുടുംബത്തിനകത്തെ പ്രശ്നങ്ങൾ നീ നാട്ടിലറിയിച്ച് നാണക്കേടാക്കിയില്ലേ എന്ന് പറഞ്ഞ് അഭിമാൻ മാധവേട്ടൻ ശാന്തേച്ചിയെ എടുത്തിട്ട് പെരുമാറി.  അവർ വലിയവായിൽ നിലവിളിച്ചു കൊണ്ട് ചിന്നുമോളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് ഓട്ടോ പിടിച്ചു (ബജാജ്, പെട്രോൾ).  വിഷ്ണുവിനെ കൂട്ടാൻ ആവത് ശ്രമിച്ചെങ്കിലും മാധവേട്ടൻ സമ്മതിച്ചില്ല.

കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ ശാന്തമ്മച്ചേച്ചിയുടെ ദുരവസ്ഥ ആഭ്യന്തര പ്രശ്നമെന്നതിൽ നിന്നും ഒരു അന്താരാഷ്ട്ര വിഷയമായി മാറിയെന്ന് മനസ്സിലാക്കിയ അവരുടെ അച്ഛൻ ബന്ധുക്കളെ വിളിച്ച് പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ആരാഞ്ഞു.  മധ്യസ്ഥത്തിന് വന്നവരോട് മാധവേട്ടൻ ഒന്നേ പറഞ്ഞുള്ളൂ.  മകനെ എനിക്കു വേണം, അവളുടെ മോളെ എനിക്ക് വേണ്ട, ബന്ധം പിരിയാനല്ല ഒടിയാനും തയ്യാറാണ്, ഇനി ഇതും പറഞ്ഞ് ഇങ്ങോട്ട് വരണ്ടാ ഞാൻ ഡൈവോഴ്സ് കേസ് കൊടുക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് ഇടനിലക്കാരെ അപമാനിച്ച് മടക്കി. 
 
അവർ ഇറങ്ങിയ ഉടനെ മാധവേട്ടൻ തന്റെ പഴയ ക്ലാസ്സ്‌മേറ്റായ സദാനന്ദൻ വക്കീലിന്റെയടുത്ത് പോയി ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യാൻ പറഞ്ഞു.  അണ്ടിയാണോ മാങ്ങയാണോ ആദ്യമുണ്ടായത് എന്ന തർക്കമുണ്ടായാൽ പോലും അതിന്റെ വക്കാലത്ത് എടുത്ത് ഫീസ് കൃത്യമായി സംഘടിപ്പിക്കുന്നയാളായിരുന്നു പ്രസ്തുത വക്കീൽ.  എല്ലാ തോറ്റമ്പി വക്കീലന്മാരെയും പോലെ അയാളും കേസു ജയിക്കും എന്നതിനു 101% ഗാരന്റി പറയുകയും ഒപ്പം താൻ മുമ്പ് വാദിച്ച കേസുകളുടെ റഫറന്‍സ് നിരത്തുകയും ചെയ്തു.  ഒരു കുടുംബം തകർന്നാലെന്താ തന്റെ കുടുംബം രക്ഷപ്പെടുമെന്ന പോളിസിക്കാരനായ അങ്ങേർ കോം‌പ്രമൈസാക്കാൻ പോലും നോക്കാതെ നോട്ടീസ് റെഡിയാക്കി.   ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലല്ലേ ഈ കേസ് കൊടുക്കേണ്ടതെന്നൊരു ഡൌട്ട് മാധവേട്ടന്റെ മനസ്സിൽ ഉദിച്ചപ്പോൾ തലയിണക്ക് പകരം വെക്കുന്ന മരക്കുട്ട പോലത്തെ പുസ്തകം മറിച്ച് നോക്കി സദാനന്ദൻ വക്കീൽ അല്ലെന്ന് കൺ‌‌ഫേം ചെയ്തു. 
     
അപ്രകാരത്തിങ്കൽ, തന്റെ ഭാര്യയായ ശാന്തയെന്ന ഫെമിനയുടെ സ്വഭാവം തീരെ ശരിയല്ലെന്നും റൂട്ട് മാറിയ വാക്കിങ്ങുകാരിയാണെന്നും അവർക്ക് ഹൃദയവും ടൈമും പാസ്സ് ചെയ്യാൻ വേറാരോ ഉണ്ടെന്നും ഞാൻ അവളുടേതെന്നും അവൾ എന്റേത് കൂടിയെന്നും പറയുന്ന മക്കൾ രണ്ടും യഥാർത്ഥത്തിൽ എന്റേതല്ലെന്നും മറ്റാരുടേതോ ആണെന്നും ആ രക്തത്തിൽ എനിക്ക് പങ്കില്ലെന്നും തെളിയിക്കാൻ ഒരു ഡി.എൻ.എ.ടെസ്റ്റ് നടത്തി വിവാഹമോചനം തരണമെന്നും കോടതിയിൽ ഹരജി നൽകി.  ജീവനാംശം കൊടുക്കാതിരിക്കാനും ഭാവിയിൽ അലിഗേഷൻസ് ഇല്ലാതിരിക്കാനും വിഷ്ണുവിന്റെ പരിശോധന കൂടി നടത്തണമെന്ന അപേക്ഷ സദാനന്ദൻ വക്കീൽ സ്‌പെഷ്യലായി ഉൾപ്പെടുത്തി. മൂപ്പർക്ക് കാഞ്ഞ ബുദ്ധിയാണല്ലോ.   നോട്ടീസ് കിട്ടിയപ്പോൾ, അത്രക്ക് സംശയമുള്ളവനാണെങ്കിൽ പോട്ടെ, എന്റെ മോൾക്ക് ഒരു സർട്ടിഫിക്കറ്റിന്റെ ഉറപ്പിൽ അങ്ങനെ ഒരു ബന്ധം വേണ്ടേ വേണ്ട എന്ന് ശാന്തമ്മേച്ചിയുടെ അച്ഛൻ കട്ട് ആന്റ് ഡ്രൈ ആയി പറഞ്ഞെങ്കിലും ഏതൊരു മഹിളാമണിക്കും മൂല്യവത്തായ മണിയായ പാതിവ്രത്യത്തിനെ ചൊല്ലിയുള്ള അപമാനം ശാന്തേച്ചിക്ക് സഹിക്കാനായില്ല.  അവർ എഴുന്നേറ്റ് നിന്ന് ചിന്നുമോളുടെ തലയിൽ വിരലുകളോടിച്ച് പറഞ്ഞു. “അച്ഛാ, അഗ്നിശുദ്ധി തെളിയിച്ച സീതാദേവിയെപ്പോലെ അയാളുടെ മുന്നിൽ ഞാൻ എന്റെ പാതിവ്രത്യം തെളിയിക്കും.. അച്ഛൻ അതിന് സമ്മതിക്കണം..”  ആ ഡയലോഗ് കലാമണ്ഡലം വനജേടത്തിയുടെ നൃത്ത സംഗീത നാടകത്തിലായിരുന്നെങ്കിൽ  അവരുടെ തലയിൽ അപ്പോൾ അന്തരീക്ഷത്തിൽ നിന്നും ഫ്ലവേഴ്സ് വീഴേണ്ടതായിരുന്നു.  പകരം തട്ടിൻ പുറത്ത് നിന്നും കുറച്ച് ഇല്ല്‌ട്ടക്കരി വീണു.  കാലത്തിനൊത്ത മാറ്റം, അല്ലാണ്ട് ആ സീനിന് ബോറുകേടൊന്നുമില്ലായിരുന്നു.

ശാന്തേച്ചി ഡി.എൻ.എ.ടെസ്റ്റിന് സമ്മതപത്രം നൽകിയതും കാര്യങ്ങൾ പിന്നെ പതിവ് ഇന്ത്യൻ കോടതി ശൈലിയിൽ കേസ്, ഹീയറിങ്ങ്, കൌൺസലിങ്ങ് അങ്ങനെ മുറക്ക് നടന്നു.  കോടതിയിലും ഹൈദരാബാദിൽ ടെസ്റ്റിന് പോയപ്പോഴുമായി പലതവണ കണ്ടുമുട്ടിയെങ്കിലും ഒരക്ഷരം കക്ഷികൾ തമ്മിൽ മിണ്ടിയില്ല.  വിഷ്ണുവിനാണെങ്കിൽ പാർട്ടി പിളരുമ്പോൾ ഭരണ കക്ഷിക്കൊപ്പം നിൽക്കുന്ന എം.എൽ.എ.യെ പോലെ നല്ല കോളായിരുന്നു.  മാധവേട്ടൻ അവന്റെ മുഖ്യതാൽ‌പ്പര്യങ്ങളായ പഠിക്കാതിരിക്കൽ സിനിമ കണ്ടുകൊണ്ടിരിക്കൽ ഏഴ് അപ്പ്, ഐസ്ക്രീം, ബിരിയാണി എന്നീ വസ്തുവകകൾ കഴിച്ചു കൊണ്ടിരിക്കൽ എന്നിവ സന്തോഷപൂർവ്വം ചെയ്തു.  അവനെ എന്നും പുറത്ത് കൊണ്ട് പോകും, മാറുന്ന മാറുന്ന സിനിമ കാണിക്കും, പുതിയ കുപ്പായം, കളിപ്പാട്ടം, സൈക്കിൾ എന്ന് വേണ്ട പറയുന്നതെന്തും വാങ്ങിക്കൊടുത്ത് പുന്നാരിച്ച് കൊണ്ട് നടന്നു.  കൊടുത്തില്ലെങ്കിൽ അവൻ അമ്മേ കാണണേന്നും പറഞ്ഞ് കരയും.  അങ്ങനെ തിരികെ കൊണ്ടാക്കേണ്ടി വന്നാപ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ.  അത് കൊണ്ട് ചെക്കൻ പറഞ്ഞതെല്ലാം അനുസരിച്ചു.  എല്ലാം കൂടി എൿസ്ട്രാക്റ്റ് ഫയലാക്കി പറഞ്ഞാൽ ലീഗിന്റെ അഞ്ചാം‌മന്ത്രി ട്യൂണിനനുസരിച്ച് പാടുന്ന സീയെമ്മിനെ പോലെയായി മാധവേട്ടൻ.

ടെസ്റ്റിന്റെ വിധി വരുന്ന ദിവസം കോടതിയിലേക്ക് പോകാൻ എല്ലാവർക്കും വലിയ ആകാംക്ഷയായിരുന്നു.   സ്ഥിരമായി ടി.വിയിലെ ന്യൂസവർ പൈങ്കിളി ചര്‍ച്ചകൾ പരസ്യമടക്കം കാണുന്നതിനാൽ കേസ് ജയിച്ചാൽ എന്തു പറയണം എന്നൊക്കെ പ്രിപ്പയേഡായിരുന്നു.  വിധി എതിരായിരുന്നാൽ സ്വന്തം വീട്ടിലും നാട്ടിലും അപമാനിതയാകുമല്ലോ എന്നോർത്ത് ടെൻഷനടിച്ച് നിക്കുകയായിരുന്നു ശാന്തേച്ചി.  ഈ കേസും കൂടി തോറ്റാൽ അരി വാങ്ങാൻ വക്കീൽ പണി വിട്ട് വല്ല പൂഴിവണ്ടിക്കും എസ്‌കോർട്ട് പോകേണ്ടി വരുമെന്നായിരുന്നു സദാനന്ദൻ വക്കീലിന്റെ മനസ്സിൽ.  അമ്മാതിരി കരിയർ റെക്കോർ‌ഡായിരുന്നു ചങ്ങാതിക്ക്.  ഇതിലൊന്നും പ്രത്യേകിച്ച് യാതോരു കാര്യവുമില്ലെങ്കിലും ഡി.എൻ.എ. ടെസ്റ്റായത് കൊണ്ട് ഇക്കിളി കഥകൾ എന്തെങ്കിലും ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച് കണ്ടമാനം മലയാളികളും തടിച്ചു കൂടി.  ടെസ്റ്റിൽ അച്ഛൻ വേറെയാളാണെന്നെങ്ങാനും വിധിച്ചാൽ അത് ആരായിരിക്കും, എപ്പോഴായിരിക്കും, എങ്ങനെ ആയിരിക്കും, എത്ര വട്ടം ആയിരിക്കും, എവിടെ വെച്ചായിരിക്കും, ശോ.. അദ് എന്തൊരു ഇദ് ആയിരിക്കും..! എന്നൊക്കെ ആലോചിച്ച് നീർവാണമടിക്കാനായ് അവരൊക്കെ കാത്തു നിന്നു.

സ്തുത്യർഹ സേവനത്തിന് അംഗീകാരപ്പൂച്ചെണ്ടുകൾ പ്രതീക്ഷിച്ച് സദാനന്ദൻ വക്കീൽ..! 
വഞ്ചിക്കപ്പെടുന്ന ആണുങ്ങളുടെ മാനം കാക്കാൻ പോരാടുന്ന മാധവേട്ടൻ...!! 
പാതിവ്രത്യത്തിനു നേരെയുള്ള ഭർത്താവെന്ന സാമ്രാജ്യത്വ അധിനിവേശ കൊടുങ്കാറ്റിന്റെ കടന്നു കയറ്റത്തിനെതിരെ പ്രതിഷേധ ജ്വാലാമുഖിയായ് ശാന്തേച്ചി.!!!

എല്ലാവരും എന്തായിരിക്കും വരാൻ പോകുന്നതെന്നോർത്ത് വെള്ളം പോലും ഇറക്കാതെ, സ്വരം വ്യഞ്ജനം ചില്ല് തുടങ്ങി ഒരക്ഷരം പോലും മിണ്ടാതെ, ഹാർട്ട് മെഷീന്റെ വർക്കിങ്ങ് സൌണ്ട് മാത്രം കേൾപ്പിച്ച് വിറയലോടെ നിന്നു.  അപ്പോൾ മജിസ്‌ട്രേറ്റ് വന്നു. ഗൾഫുകാരൻ പെട്ടി തുറക്കുന്നിടത്ത് ബന്ധുക്കൾ കൂടി നിൽക്കുന്നത് പോലെ ആളുകളൊക്കെ മുറിക്ക് ചുറ്റും പൊതിഞ്ഞു.  ഒരില പോയിറ്റ് തൂവൽ പോലും വീണാൽ കേൾക്കാവുന്നത്ര നിശബ്ദമായി.  സീൽ ചെയ്ത കവർ പൊട്ടിച്ച് മജിസ്‌ട്രേറ്റ് ടെസ്റ്റ് റിസൾറ്റ് വായിച്ചു. ഇന്ത്യ ലോകകപ്പിൽ ബ്രസീലിനെ ആറു ഗോളിനു തോൽ‌പ്പിച്ചെന്നത് പോലെ ആരും പ്രതീക്ഷിക്കാത്ത റിസൾറ്റായിരുന്നു അത്.

ലേറ്റസ്റ്റ് എഡിഷൻ ചിന്നുമോൾ മാധവേട്ടന്റെ മകൾ തന്നെ!!  അത് കേട്ട്  പൊന്നു പോലത്തെ ഭാര്യയെ വെറുതെ ഇത്രകാലം സംശയിച്ചല്ലോ എന്ന വിഷമത്തിൽ നല്ല ചമ്മലോടെ മാ‍ധവേട്ടൻ ശാന്തേച്ചിയെ നോക്കി.  അവരാണെങ്കിൽ അന്തരാത്മാവിൽ ആവിർഭവിച്ച ആനന്ദബിന്ദുക്കളുടെ ആന്ദോളനവും ഹൃദയത്തിലുണ്ടായ  അഭിമാന ദുന്ദുഭിയും ആരെയും കാട്ടാതെ പുതുതായി ഒന്നുമുണ്ടായില്ലെന്ന മട്ടിൽ ചെസ്റ്റും വിരിച്ച് ജിമ്മായി നിന്നു.  സദാനന്ദൻ വക്കീൽ ഒരു കുടുംബം പിരിക്കാൻ പറ്റാത്ത നിരാശയിൽ ഇനിയുള്ള കാലം പൂഴിവണ്ടിക്ക് എസ്‌കോർട്ട് പോയി ജീവിക്കാമെന്ന് ഉറപ്പിച്ചു. നിലം കുഴിച്ച് താഴേക്ക് പോകാൻ ഒരു മെഷീൻ കൊണ്ടരായിരുന്നു എന്ന് മാധവേട്ടന്  തോന്നി.  എല്ലാ കണ്ണുകളും റിപ്പബ്ലിക് ഡേ പരേഡിനു ഗവർണറെ നോക്കുന്ന പട്ടാളക്കാരെ പോലെ ശാന്തേച്ചിയിലേക്ക് നീളുമ്പോൾ മജിസ്‌ട്രേറ്റ് അടുത്ത റിസൾറ്റ് വായിച്ചു.  

ഫസ്റ്റ് എഡീഷൻ വിഷ്ണുവിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് മാധവേട്ടനല്ല!!!

അത് കേട്ട് മാധവേട്ടൻ ചാനലുകാരുടെ ഓ.ബി.വാനിന്റെ ആന്റിന പോലെ തല ഉയർത്തി വായ പൊളിച്ച് ശാന്തേച്ചിയെ നോക്കി സ്റ്റക്കായി നിന്നു...  മനസ്സിന്റെ കോടതിയിൽ ഇനി എടുക്കില്ലെന്നു പറഞ്ഞ് മടക്കിയ പഴയൊരു കേസ് വീണ്ടും പൊന്തി വന്നതറിഞ്ഞ് ശാന്തേച്ചിയുടെ ഹാർട്ടിന്റെ മെയിൻ സെക്ഷനും അതേ സമയം സ്റ്റക്കായി...

വിധി കേൾക്കാൻ വന്നഏതോ നാട്ടുകാരൻ പതുക്കെ പറഞ്ഞു. “ശാന്തേച്ചി പതിവ്രതയായിരുന്നു.. പാതി  വ്രത!!!“

Tuesday, February 21, 2012

ഉച്ചാര


കൂർത്ത നഖങ്ങൾ മറച്ച് പിടിച്ച്, ചോരക്കണ്ണുകൾ തുറിച്ച് കാട്ടാതെ, നിശബ്ദനായി, ക്രൂരമായൊരു ലക്ഷ്യം മനസ്സിലിട്ട് കാറ്റ് ശ്രീക്കുട്ടിയുടെ ബസ്സിറങ്ങിയത് മുതൽ കൂടെ തന്നെയുണ്ടായിരുന്നു.  എവിടെയും ഏത് സമയത്തും കാണാമെന്നതും ഇപ്പോ കണ്ടിടത്ത് പിന്നെ കാണാണ്ടാവുമെന്നതും കൊണ്ടായിരിക്കും അയാൾക്ക് കാറ്റ് എന്ന പേരു പതിഞ്ഞത്.  ശ്രീക്കുട്ടി ഗേറ്റ് തുറന്ന് വീട്ടിലേക്ക് കടന്നപ്പോൾ കാറ്റും അവളുടെ പിറകെ പോകാൻ തുനിഞ്ഞു.  വഴിയിലൂടെ കുറച്ചാളുകൾ വരുന്നത് കടപ്പോൾ കാറ്റ് വഴി തിരിഞ്ഞ് പോയി.

അടക്കിപ്പിടിച്ച വിതുമ്പലുമായി, ഒരു ചെറു മുനയാൽ പൊട്ടിച്ചിതറാവുന്ന സങ്കടവുമായി ശ്രീക്കുട്ടി വീട്ടിലേക്കോടി കയറി. വെയിൽ കൊണ്ട് മുഖം കരുവാളിച്ചിരുന്നു, മിഴിയിതളുകളിൽ തോരാമഴക്കൂട്ടം.  യാത്രാക്ഷീണം കൊണ്ട് തളർന്നിരുന്നു.  വന്നയുടനെ പുസ്തകക്കെട്ട് എവിടെയോ വലിച്ചെറിഞ്ഞ് ബാത്‌റൂമിലേക്കോടി.

“മോളെന്താ ഇന്ന് നേരത്തേ വന്നേ..?” കട്ടിലിൽ അനങ്ങാനാവാതെ കിടക്കുന്ന വൃദ്ധ ഒച്ചപ്പാട് കേട്ട് വിളിച്ചു ചോദിച്ചു.  മരുന്നിന്റെയും തൈലത്തിന്റെയും അസഹ്യമായ ദുർഗന്ധം അവർക്ക് ചുറ്റും നിറഞ്ഞിരുന്നു. യൂനിഫോം മാറ്റാതെ വൃദ്ധയുടെ അടുത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് ശ്രീദേവി മുറിയിലെ ദുർഗന്ധം പോലത്തെ മൌനത്തെ മറികടന്ന് കട്ടിലിലെ അർദ്ധപ്രാണനോട് മിണ്ടിത്തുടങ്ങി.

സ്കൂൾ ബാത്‌റൂമിൽ വെച്ചാണ് നടുങ്ങി ഞെട്ടിവിറച്ചു കൊണ്ട് അവൾ ആ തീച്ചൂളയിലേക്ക് എറിയപ്പെട്ടത്.  സഹപാഠികളാൽ ടീച്ചറുടെ അടുത്തേക്ക് കുറ്റവാളിയെപ്പോലെ ആനയിക്കപ്പെടുമ്പോൾ ഭയത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടെന്ന് അവളറിയുകയായിരുന്നു.  തീരെ പ്രതീക്ഷിക്കാത്ത സമയത്ത് ഒട്ടും അറിയാതിരുന്ന കാര്യങ്ങളിൽ എറിയപ്പെടേണ്ടി വന്നതിന്റെ അസ്വസ്ഥതകൾ കുറച്ചായിരുന്നില്ല.  കൂട്ടുകാരികളുടെ കളിയാക്കലുകൾ വലിയ പാപമെന്തോ സംഭവിച്ചെന്ന് തോന്നിപ്പിച്ചു.  കുറച്ച് സാന്ത്വന വാക്കുകളുമായി ടീച്ചർ അവളെ വീട്ടിലേക്കയച്ചു.

മെലിഞ്ഞ് വിറകു കൊള്ളി പോലത്തെ കൈ കൊണ്ട് ശ്രീദേവിയുടെ കൈയ്യിൽ വിരലോടിച്ച് ചീയ്യേയിയമ്മ ചെറുമകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഈ കുട്ടിക്കെന്തെങ്കിലും പറഞ്ഞ് കൊടുക്കാൻ ഈട ആരുല്ലല്ലാ എന്റെ മുത്തപ്പാ..”  ശയ്യാവലംബിയായ ആ വൃദ്ധ നിറഞ്ഞകണ്ഠങ്ങളോടും കണ്ണുനീർ പൊഴിച്ചു കൊണ്ടും പതം‌പൊറുക്കി കരയാൻ തുടങ്ങി.  അവളുടെ കണ്ണുകളും അതിനോട് ചേർന്നു.

“നിന്റെയമ്മ വരട്ടെ, മോള് പേടിക്കണ്ട, കരയല്ല മോളേ.. മോള് ബെല്യ പെണ്ണായി.. അതോണ്ടാ അങ്ങനെ ഇണ്ടായേ..”

ആവശ്യമില്ലാത്തൊരു നീരുറവയുടെ ഒഴുക്ക് ഉള്ളിലൂടറിഞ്ഞ് അവൾ അസ്വസ്ഥയായി. ആരോടെങ്കിലും പറയാതെ വയ്യെന്ന അവസ്ഥയിൽ ഒറ്റപ്പെടലിന്റെ വേദനയും അറിയുകയായിരുന്നു. അമ്മ ടൈം ടേബിളനുസരിച്ച് മണി അടിക്കുന്നൊരു അലാറമാണ്. ടിഫിൻ കഴിച്ചോ, കുളിച്ചോ, ട്യൂഷനു പോയില്ലേ എന്നൊക്കെ സമയാസമയത്ത് ഓർമ്മിപ്പിക്കാനുള്ള വസ്തു.  അമ്മ വന്നിട്ടെന്തു പറണം എന്നുമവൾക്കറിയില്ല.

വൈകുന്നേരമായപ്പോൾ അമ്മ ആഫീസ് വിട്ട് വന്നു. അടക്കിപ്പിടിച്ചൊരു വിതുമ്പലിന്റെ തള്ളലിൽ  അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.  ചീയ്യേയിയമ്മ അവിടെ കിടന്ന് ഓരോന്ന് പറയാൻ തുടങ്ങി.  അവരതൊന്നും ശ്രദ്ധിക്കാതെ മുറിയിൽ കയറി ഡ്രെസ്സ് മാറ്റിയ ശേഷം ശ്രീക്കുട്ടിയെ വിളിച്ച് ബാഗിൽ നിന്നുമൊരു നാപ്‌കിൻ പാഡ് എടുത്ത് അവൾക്ക് കൊടുത്തു.  “സ്കൂളിലെ കൌൺസലിങ്ങ് ടീച്ചർ പറഞ്ഞ് തന്നിട്ടില്ലേ.. അത് പോലെ ചെയ്താ മതി..”  ശേഷം കിച്ചനിലേക്ക് പോയി മൊബൈലെടുത്ത് നൈറ്റിക്കുള്ളിൽ വെച്ച് ഇയർ ഫോണെടുത്ത് ചെവിയിൽ കടത്തി സംസാരിച്ചു കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.  അമ്മ വേറൊരു ആളാകുന്നതും സംഭാഷണങ്ങളിൽ പൂത്തുലയുന്നതും ഫോൺ വിളികൾ നടക്കുന്ന നേരങ്ങളിൽ മാത്രമാണ്.  അടുത്ത കാലത്തായി അത് മാത്രമാണ് അമ്മയുടെ ജീവിതം.  അവർ ചെയ്യുന്നതും നോക്കി തികച്ചും യാന്ത്രികമായിരിക്കുമ്പോൾ താൻ വലുതാവേണ്ടിയിരുന്നില്ലെന്നു മാത്രം അവൾ ഓർത്തു.  ചിയ്യേയിയമ്മ മാത്രം ആ ദിവത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടു.  ഇതിങ്ങനെയൊന്നുമല്ല വേണ്ടിയിരുന്നതെന്ന് പരാതിപറഞ്ഞു, ആരും കേൾക്കാനില്ലാത്ത അവരുടെ വിലാപങ്ങൾ ചുമരുകൾ ഏറ്റെടുത്തു.  തണുപ്പുള്ള ആ രാത്രി പരിചയമില്ലാത്ത  ചില വികാരങ്ങൾ കൂടി ശ്രീക്കുട്ടി അറിയാൻ തുടങ്ങി.  എന്തിനോ ആഗ്രഹിക്കുന്ന മനസ്സ്. നിറമുള്ള ചില സ്വപ്നങ്ങൾ.. സപ്തവർണ്ണങ്ങളുള്ള പൂക്കളും അവാച്യമായ സുഗന്ധവും..

തൊട്ടടുത്ത ദിവസം പകൽ.  അന്ന് കാവിലെ തെയ്യമായിരുന്നു. കുരുത്തോലകളാൽ അലങ്കരിച്ച കാവും പരിസരവും ആളുകളെക്കൊണ്ടും വാണിഭചന്തകളെക്കൊണ്ടും നിറഞ്ഞിരുന്നു.  ദ്രുതതാളത്തിൽ വാളും ചിലമ്പുമായി തെയ്യം ഉറഞ്ഞാടി.  ശ്രീക്കുട്ടി മുറിയിൽ അച്ചമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു.

“ഇതെന്ത് തെയ്യാ അമ്മമ്മേ കാവിൽ ?”

“അദ് ഉച്ചാരത്തെയ്യാ.. പണ്ട് എന്റെയൊക്കെ ചെറുപ്പത്തില് രണ്ടാം വെള കയിഞ്ഞ് വയലും പറമ്പുമൊക്കെ മൂന്ന് ദെവസം കൈക്കോട്ടും മാച്ചിയും തൊടാണ്ട് നിക്കും
കൊത്തലും കെളക്കലും ഒന്നുല്ല.. അകോം മിറ്റോം വരെ മാച്ചി കൊണ്ട് തൊടീക്കൂല.. വെള്ളമെട്ത്ത് വെച്ച് കെരണ്ട് വരെ ഓലകൊണ്ട് മൂടി ബെക്കും.. കൈക്കോട്ടും ബായ്ക്കോട്ടും നേങ്ങോലുമെല്ലാം നെലം തൊടാണ്ട് വെക്കും.. മൂന്നാമത്തെ ദിവസം കാവിൽ തെയ്യം കെട്ടിക്കീഞ്ഞിറ്റേ പിന്നെ കൃഷിപ്പണി തുടങ്ങൂ.. അതൊക്കെ പണ്ടല്ലേ, ഇപ്പോ തെയ്യം മാത്രമുണ്ട് ബാക്കിയൊക്കെ പോയില്ലേ..”

കൂട്ടുകാരികളൊക്കെ കാവിൽ വളയും പൊട്ടും കൺ‌മഷിയുമൊക്കെ വാങ്ങി നടക്കുകയായിരിക്കും.  ഇനി എന്നത്തേയും പോലെ കാവിൽ പോകാൻ പറ്റില്ലല്ലോ.  ഭൂമീ ദേവിയെപ്പോലെ താനും ഇപ്പോൾ ഉച്ചാര ആയി.  സമയത്തിന്റെ കരുണ അനുസരിച്ചായിരിക്കും ഇനി എല്ലാ സന്തോഷങ്ങളും.  തെയ്യത്തിന്റെ അട്ടഹാസവും ചെണ്ടയുടെ കൊട്ടലും മുഴങ്ങിക്കൊണ്ടിരുന്നു.  ചീയ്യേയ്യിയമ്മ ഓരോന്ന് അങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.  കഥകൾ കേട്ട് അവൾ ഉറങ്ങിപ്പോയി.
മൂത്ത മരങ്ങൾ പോലും വാടിത്തളർന്നു പോയ ആ നട്ടുച്ച വെയിലിൽ ചുവന്നു തുടുത്തൊരു കണ്ണ് അവളിലൂടെ ഇഴയുന്നുണ്ടായിരുന്ന. ആരാരുമറിയാതെ...   


കാറ്റ് പരിസരം നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി നിശബ്ദനായി വന്ന്  പതുക്കെ അവളെ കോരിയെടുത്ത് അടുത്ത മുറിയിലേക്ക് കൊണ്ടു പോയി.  കറുത്ത് ബലിഷ്ഠവും പ്രാകൃതവുമായ ആ കൈകളിൽ കിടന്ന് പിടക്കാനോ ഒന്നു വിതുമ്പാനോ പോലുമാകാതെ അവൾ പിടഞ്ഞു.  അർദ്ധസുഷുപ്തിയിലായിരുന്ന ആ പിഞ്ചു ശരീരത്തിൽ അതിന്റെ ദൃംഷ്ടകളും നഖങ്ങളുമാഴ്ത്തി.   പേടിസ്വപ്നമാണോ സത്യമാണോ എന്നറിയാതെ സ്തംഭിച്ചു പോയ് അവളുടെ നെഞ്ചിടിപ്പ് പോലും അൽ‌പ്പ നേരം നിശ്ചലമായിരുന്നു.  പേടിയും ശാരീരിക വേദനകളും സഹിക്കാനാവാതെ അവൾ നിലവിളിക്കാനും കൈകാലിട്ടടിക്കാനും തൂടങ്ങി.  കള്ളും വിയർപ്പും കുളിക്കാത്തതിന്റെ ചൂരും എല്ലാം ചേർന്നൊരു വൃത്തികെട്ട മണം അയാൾക്കുണ്ടായിരുന്നു.  ഛർദ്ദിക്കാൻ തോന്നി വായ് തുറന്നപ്പോൾ പരുപരുത്ത കൈത്തലം കൊണ്ട് വായ് മൂടപ്പെട്ടു.  എത്രയോ ഇരട്ടി ഭാരക്കൂടുതൽ കൊണ്ട് എല്ലുകൾ നുറുങ്ങുന്നത് പോലെ.. വസ്ത്രങ്ങൾ പറിച്ചു കീറപ്പെട്ട് എല്ലാ പ്രതിരോധങ്ങളും ക്ഷയിച്ച്.. ബോധം നഷ്ടപ്പെട്ട്.. അവൾ നിശ്ചലമായി

എല്ലാം കണ്ട് അനങ്ങാൻ പറ്റാതെ കിടന്നിരുന്ന ചീയ്യേയിഅമ്മയുടെ ഭയാക്രാന്തമായ നിലവിളിയും നേർത്ത് നേർത്ത് നിലച്ചു.

അകലെ കാവിൽ ചെണ്ടമേളങ്ങൾ നിലച്ചു, ഉച്ചാര തെയ്യം ആട്ടമവസാനിപ്പിച്ചു, ഭക്തർക്ക് മഞ്ഞക്കുറി കൊടുത്ത്, ആളുകൾ ചന്തയിൽ നിന്നും മൺ‌കലവും വെള്ളരിക്കയുമൊക്കെ വാങ്ങി വീടുകളിലേക്ക് പോയി.

വിശപ്പടങ്ങിയ കാറ്റും തിരിച്ചു പോയി.

Sunday, January 15, 2012

അഗദതന്ത്രം






ടതു കൈ ഞാലിയുടെ വളയിൽ പിടിച്ച് വലതു കൈപ്പത്തിയാൽ വെയിലിനെ പ്രതിരോധിച്ച് കരുവൻ വൈദ്യർ വയലിനെ പിളർന്ന് വരുന്ന വഴിയുടെ അറ്റത്തെ കാലിപ്പറമ്പിലേക്ക് നോക്കി.  ചാഞ്ഞ് തുടങ്ങുന്ന ഉച്ചവെയിലിൽ കുളിച്ച് കായച്ചിറ, പെരുമാച്ചേരി, കടൂർ, മുണ്ടേരി നിന്നുമെല്ലാമുള്ള വഴികൾ ഒന്നായി വയലിലേക്ക് ചേരുന്ന കോണിയിൽ ഒരു സംഘം ആളുകൾ പ്രത്യക്ഷപ്പെട്ടു.  അവരെ കണ്ടപ്പോൾ വൈദ്യർ “ഉം” എന്ന് മൂളി മുണ്ട് അഴിച്ച് കുടഞ്ഞുടുത്ത് മുറ്റത്തൂടെ നടന്ന് തെക്ക് ഭാഗത്തെ കോട്ടത്തിന്റെ വാതിൽ തുറന്ന് അകത്ത് കയറി. 
 
കുറച്ച് കഴിഞ്ഞപ്പോൾ നാലു പേർ മരക്കസേരയിൽ ഒരാളെ എടുത്തു കൊണ്ട് വന്നു.  കസേരയിലുള്ളയാൾക്ക് ബോധമില്ല.  കസേര മുറ്റത്ത് വെച്ച് വന്നവർ നടുവ് നീർത്തു. മുന്നിൽ നടന്ന വഴികാട്ടിയായ അഞ്ചാമൻ “ബൈശ്യറേ” എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ കോട്ടത്തിന്റെ വാതിൽ തുറന്ന് കത്തിച്ചു വെച്ച നിലവിളക്കുമെടുത്ത് വൈദ്യർ പുറത്ത് വന്നു.  “പാമ്പ് കടിച്ചതാ” എന്ന് പറഞ്ഞപ്പോൾ വൈദ്യർ കനത്ത മൂളലിൽ അത് പറഞ്ഞവനെ നിശബ്ദനാക്കി,  “ആ കോലായിലെ കട്ടിലിൽ കിടത്ത്”  വൈദ്യരുടെ മുഖ ഭാവത്തിലും ശബ്ദത്തിലെ ആജ്ഞാശക്തിയിലും പേടിച്ച അവർ ധൃതിയിൽ അനുസരിച്ചു.

കടിയേറ്റയാൾക്ക് ഒരു പത്തറുപത് വയസ്സ് കാണും, കണ്ണോത്തെ പറമ്പിൽ തൈ തുറക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റതെത്രെ.  വൈദ്യർ ഒരു നിമിഷം രോഗിയെ നോക്കി, പിന്നെ കണ്ണടച്ച് പ്രാർത്ഥിച്ച് കൈക്കുമ്പിളിലുണ്ടായിരുന്ന ചന്ദനം വെള്ളത്തിൽ അലിയിച്ച് വായിൽ ഇറ്റിച്ചു കൊടുത്തു.  കൺപോളകൾ പൊന്തിച്ച് വലതു കൈയ്യുടെ നാഡി പിടിച്ച് നോക്കി എന്നിട്ട് കോലായിയുടെ തൊട്ടുള്ള മുറിയിൽ ചെന്ന് ചില ഭരണികൾ എടുത്തു കൊണ്ടു വന്നു.  മുറിവാ വൃത്തിയാക്കി ഭരണിയിൽ നിന്നും ചില ഔഷധങ്ങൾ ശ്രദ്ധാപൂർവ്വം കലർത്തി കാരമുള്ളു കുത്തിയത് പോലത്തെ മുറിവിൽ വെച്ചമർത്തി.  എന്നിട്ടും അനക്കമില്ലെന്ന് കണ്ട്, വന്നവരോടായി “മുന്തിയ ഇനാ.. വേറെ പണി എടുക്കേണ്ടി വരും ഇയാൾ അനങ്ങാണ്ട് നോക്കണം, എണീറ്റാൽ പച്ചവെള്ളമല്ലാതെ ഒരു സാധനവും കൊടുക്കരുത്.. ഇപ്പോ വരാം..” എന്ന് പറഞ്ഞ് ഒരു രണ്ടാം മുണ്ടെടുത്ത് തോളത്തിട്ട് ധൃതിയിൽ പുറത്തേക്ക് ഇറങ്ങി.  അതിന്നിടയ്ക്ക് വീട്ടിനുള്ളിൽ നോക്കി ഞാൻ പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് മറുപടിക്ക് നിൽക്കാതെ നടന്നു.

വൈദ്യർ പോയത് പാടിക്കുന്നിലേക്കായിരുന്നു.  അങ്ങിങ്ങ് പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും കാട്ടുമരങ്ങളും മാത്രമുള്ള ആൾതാമസമില്ലാത്ത വലിയൊരു മലയാണ് പാടിക്കുന്ന്.  കുന്നിന്റപ്പുറം അരിമ്പ്ര, മയ്യിൽ, നണിയൂർ എന്നീ സ്ഥലങ്ങളും പിന്നെ പറശ്ശിനിപ്പുഴയും.  വൈദ്യർക്ക് മാത്രം അറിയുന്ന ചില അപൂർവ്വ ഔഷധച്ചെടികൾ അവിടെയുണ്ട്.  വിജനമായ കുന്നിന്റെ മുകളിലേക്ക് കരുത്തുറ്റ കാലടികൾ നീട്ടി നടക്കുമ്പോൾ കോലായിൽ പുറപ്പാട് കാത്ത് കിടക്കുന്ന ജീവൻ മാത്രമായിരുന്നു ഉള്ളിൽ.  പകുതി കയറിയപ്പോൾ തലയിൽ വിറകുകെട്ടുമായി എള്ളിൻ കറുപ്പുള്ളൊരു ചെറുപ്പക്കാരി എതിരെ ഇറങ്ങി വന്നു.  രണ്ടുപാറക്കെട്ടുകൾക്കിടയിലുള്ള ഒരാൾക്ക് മാത്രമുള്ളൊരു ഇറക്കമായിരുന്നു അത്.  അതിനാൽ രണ്ടു പേരും ആരാദ്യം എന്ന സന്ദേഹത്തിൽ നിന്നു.  മുട്ടിന്റെ അൽ‌പ്പം താഴെ ഇറക്കമുള്ളൊരു ലുങ്കിയും വെളുപ്പിൽ കറുപ്പ് പുള്ളികളുള്ളൊരു ബ്ലൌസുമാണ് അവൾ ഉടുത്തിരിക്കുന്നത്.  കറുത്തതെങ്കിലും എന്തോ പ്രത്യേകതകളുള്ള മുഖം, വിടർന്ന് വലിയ കണ്ണുകൾ, നെടുകെ കൃത്യം ഛേദിച്ച നാളികേരപ്പാതികൾ പോലെ കൂർത്ത മാറിടം, അവിടെ നിന്നുറവയെടുത്ത വിയർപ്പ് മണികൾ ചാലിട്ട് പൊക്കിൾ തടാകത്തിലേക്ക് ചെന്ന് അവസാനിക്കുന്നു. 

തന്റെ മുന്നിൽ ആറടിപ്പൊക്കത്തിൽ നിൽക്കുന്ന ഘനഗാംഭീര പുരുഷരൂപത്തെ അവളും കണ്ണെടുക്കാതെ നോക്കിപ്പോയി.  അൽ‌പ്പം കഷണ്ടി കേറി പിന്നിലേക്ക് ചീകിയൊതുക്കിയ കറുത്ത മുടികൾ, വീതിയേറിയ നെറ്റിയിൽ ഭസ്മക്കുറി, നെഞ്ചത്ത് സ്വർണ്ണത്തിൽ കെട്ടിയ കനത്തൊരു രുദ്രാക്ഷ മാല, കസവ് മുണ്ടും തോളിലൂടെയൊരു രണ്ടാം മുണ്ടും.  ആ തലയെടുപ്പ് കണ്ടാൽ ആരായാലും ബഹുമാനിച്ചു പോകും.  അവൾ പരിഭ്രമിച്ച് പിന്നോക്കം മാറിക്കൊടുത്തപ്പോൾ വൈദ്യർ കുന്നുകയറി നടന്നു.   അടക്കാൻ നോക്കിയിട്ടും നിൽക്കാത്ത കൌതുകത്തിൻ പിടിയിൽ തിരിഞ്ഞ് നിന്ന് നോക്കിയപ്പോൾ അവളുടെ നിറഞ്ഞ പിൻഭാഗത്തിന്റെ ഇളക്കങ്ങളിൽ കണ്ണുകൾ ഉടക്കിപ്പോയി.  മനസ്സിന്റെ വിജന കോണിൽ നിന്നും വിലക്കുകളെ മറികടന്നൊരു തരംഗമുയർന്നു.  മരുന്നു മണക്കുന്ന ഈ കാട്ടിൽ ഒരു പെണ്ണിന്റെ ഗന്ധം ഇതുവരെ അറിഞ്ഞിട്ടില്ല. തെരുവക്കാടുകൾ ഒതുക്കി മുകളിലേക്കു കേറുമ്പോ ഉള്ളിലുമെന്തൊക്കെയോ ഞെരിയുന്നു.  തേടി വന്ന പച്ചമരുന്ന് പറിച്ചെടുത്ത് തിരിച്ചിറങ്ങുമ്പോഴും കണ്ണുകൾ അവളെ തേടുന്നുണ്ടായിരുന്നു. വീട്ടിലെത്തി ചെടിയുടെ നീരു കലർത്തി ഔഷധം കൊടുത്ത് രോഗിയെ എഴുന്നേൽ‌പ്പിച്ച് നടത്തി പറഞ്ഞയച്ചതിനു ശേഷവും ഉൾക്കാട്ടിൽ നിന്നെവിടെയോ നിന്നൊഴുകി വന്ന കാട്ടുചന്ദനഗന്ധം പോലെ കറുത്തൊരു പെണ്ണ് മനസ്സിന്റെ ഉമ്മറത്ത് വന്ന് പോയ്‌ക്കൊണ്ടിരുന്നു.

അവളും അതുതന്നെ ഓർക്കുകയായിരുന്നു. ഈ കാട്ടിൽ ഇന്നു വരെ ഇയാളെ കണ്ടിട്ടില്ല. ആ നോട്ടം.. ഹൊ..! കൊളുത്തി വെലിക്കുന്നത് പോലെ.. ആരാപ്പാ അത്.. അടുത്തൂടെ പോയപ്പോൾ എന്താ ഒരു മണം.. അറിയാതെ രോമമെല്ലാം എണീറ്റു പോയി.  കുടിയിലെത്തിയ ഉടൻ അവൾ അമ്മ മന്ദിയോട്  ഇന്നൊരാളെ പാടിക്കുന്നിൽ വെച്ച് കണ്ടെന്ന് പറഞ്ഞു.  ആളുടെ രൂപമൊക്കെ കേട്ടപ്പോൾ മന്ദി അത് കറുവൻ വൈദ്യരായിരിക്കുമെന്ന് പറഞ്ഞു.  പാമ്പ് കടിക്ക് വൈദ്യരെ കഴിഞ്ഞേ വേറാരുമുള്ളൂ പോലും.  ഇരിക്കൂർ, കുറുമാത്തൂർ, കടലായി, തലശ്ശേരി നിന്നും വരെ ആളുകൾ തേടി വരാറുണ്ടെത്രെ.  അസാധ്യ കൈപ്പുണ്യമാണു.  വീണു അനങ്ങാൻ പറ്റാതെ കിടപ്പിലായ ആളുകൾ പോലും വൈദ്യർകണ്ടിയിൽ പോയാൽ എണീറ്റ് നടക്കുമെത്രെ.  ഇത്രയും പ്രശസ്തനായ അദ്ദേഹത്തെ താൻ മതിയാംവണ്ണം ബഹുമാനിച്ചില്ലേ എന്ന് അവൾക്കൊരു തോന്നലുണ്ടായി.

അയ്യപ്പനയുടെ ഇല തേടി നട്ടുച്ചവെയിലത്ത് കുന്ന് കേറിയതാ വൈദ്യർ. വെയിലാറിത്തുടങ്ങി. എന്നിട്ടും തേടി വന്നതു മാത്രം കിട്ടിയില്ല. സന്ധ്യയായാൽ പിന്നെ മരുന്നിനു ഫലമുണ്ടാവില്ല.  ചില ചെടികൾ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരുപോലെയിരിക്കും, മാറിപ്പോയാൽ സർവ്വതും തീർന്നു.  ഇനി നാളെ നേരത്തെ വന്ന് നോക്കാമെന്ന് കരുതി തിരിച്ചിറങ്ങുമ്പോൾ പാടി തീർത്ഥമെന്ന് വിളിക്കുന്ന കാട്ടുചോലക്കരികിലായി വീണ്ടും അവൾ..! കണങ്കാലിൽ സ്ഥാനം തെറ്റിക്കിടക്കുന്ന മുണ്ട്
കോന്തലയെടുത്ത് ചോര ഒഴുകുന്ന കൈത്തണ്ട തുടക്കുകയാണ്.  അടുത്ത് ചെന്ന് കൈ പിടിച്ചു നോക്കി.  ഉണക്ക കൊള്ളി കൊണ്ട് മുറിഞ്ഞതാണ്.  അധികം ആഴമൊന്നുമില്ല.  ചോര കണ്ട് പേടിച്ചരണ്ട് ആകെ വിയർത്തിട്ടുണ്ടവൾ. പാവം! ‘‘സാരൂല്ല. പേടിക്കേണ്ട’‘  ശബ്ദത്തിൽ പരമാവധി മൃദുത്വം കലർത്തി അടുത്തുള്ള അരയാൽത്തണലിലേക്ക് കിടത്തി കാട്ടപ്പയുണ്ടോന്ന് ചുറ്റും പരതി നോക്കി.  അത് പിഴിഞ്ഞു മുറിവിലൊഴിച്ചപ്പോഴേക്കും തളർന്ന ആ ശരീരം കൊഴിഞ്ഞ തളിരില പോലെ വാടിക്കുഴഞ്ഞു പോയി. അലസമായിക്കിടക്കുന്ന വേഷം, വിയർപ്പുചാലിൽ കുതിർന്ന് നെറ്റിയിലൊട്ടിയ നേർത്ത മുടിയിഴകൾ, നേർത്ത ശ്വാസത്തിനനുസരിച്ച് താണുയരുന്ന മാറിടം, മാന്തളിർ പോലത്തെ അണിവയറിൽ കാക്കപ്പൂ പൊക്കിൾ,  മൃദുമേനിയിൽ നിന്നുയരുന്ന ചെമ്പകപ്പൂ ഗന്ധം.. വൈദ്യർ കണ്ണടക്കാതെ ആ കാഴ്ച കണ്ട് നിന്നു. 

തിരിച്ച് കുന്നിറങ്ങിയത് രണ്ടു പേരും കൂടെയായിരുന്നു.  കരുമാരത്തില്ല പറമ്പിൽ കുടികിടപ്പുകാരായ ചാത്തുവിന്റെയും മന്ദിയുടെയും മോളാണവൾ.  നാണി.  താഴ്ന്ന ജാതിയായിരുന്നിട്ടും അവളോട് കൂടെ നടക്കാനും മിണ്ടാനും വൈദ്യർക്ക് മടിയേതുമുണ്ടായില്ല.  പിറ്റേന്നും അവർ പാടിക്കുന്നിൽ കണ്ടുമുട്ടി. കാട്ടിൽ അറിയാത്ത വഴികളില്ലെന്ന ധാരണ തെറ്റാണെന്നറിഞ്ഞത് അവൾക്കൊപ്പം നടന്നപ്പോഴാണ്.  കാട്ടരുവി പോലെ കിലുങ്ങുന്ന സ്വരത്തിൽ പലതും പറഞ്ഞുകൊണ്ട് ആ കാടിന്റെ വന്യ ഭംഗി മുഴുവൻ കണ്ടു. അപൂർവ്വമായ പലതരം മരുന്നുകളും ആ യാത്ര വൈദ്യർക്ക് സമ്മാനിച്ചു. വിശന്നപ്പോൾ നിക്കനെയുള്ളൊരു പാറക്കെട്ടിന്നിടയിൽ നിന്നു പശിതാങ്ങിയുടെ ഓരോ ഇല രണ്ടുപേരും കഴിച്ചു.  നടന്നു മടുത്തപ്പോൾ തണലിലിരുന്നു.  നെല്ലിമരച്ചോട്ടിൽ അവളുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ നെല്ലിക്കയോളം വലിപ്പത്തിൽ ഉരുണ്ടുകൂടിയൊരു മോഹത്തെ അവൾ പതുക്കെ അവളുടേതുമാക്കി. കാട്ടുകിളികളൊരുക്കിയ കുരവയിൽ കാട്ടുപൂക്കളുടെ മെത്തയിൽ, സൌഗന്ധികപൂവിൻ ധൂമവലയത്തിൽ അവരൊന്നു ചേർന്നു.

ഒരു പെണ്ണിനു തന്നെ ഇത്രയേറെ സ്വാധീനിക്കാനാകുമെന്നു വൈദ്യർ കരുതിയതേയില്ല.  എത്ര പെട്ടെന്നാണു അവൾ തനിക്കൊരു സഹായി ആയത്.  ഇതു പക്ഷേ വെറുമൊരു പെണ്ണുമല്ലല്ലൊ.  വിറകിനൊപ്പം മരുന്നുകളും അവൾ തന്നെ ശേഖരിക്കും.  ഒന്നും ബാക്കിയില്ല ഇനി അവൾക്കു കൊടുക്കാൻ.  തലമുറ കൈ മാറി വന്ന പാമ്പിൻ വിഷത്തിന്റെ മറുമരുന്നു പോലും അവളുടെ കാതിൽ ഓതുമ്പോൾ ഒരു സമർപ്പണത്തിന്റെ ധന്യതയാണറിഞ്ഞത്.  മിടുക്കിയാണ്. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കും.  പറഞ്ഞു കൊടുത്ത മരുന്നുകൾ ഏതു കാട്ടിനുള്ളിലും അവൾ തിരിച്ചറിയും.

ഒരു ദിവസം കുളി കഴിഞ്ഞ് ഒരു കയ്യിൽ നനഞ്ഞ തുണികളും തൂക്കി കുളക്കടവിൽ നിന്ന് ഇടവഴിയിലേക്ക് ഇറങ്ങുകയായിരുന്നു നാണി.  അപ്പോൾ പത്തുവയസ്സു പ്രായം വരുന്നൊരു പെൺകുഞ്ഞുമായി നിലവിളിച്ചു കരഞ്ഞു കൊണ്ട് ഒരു പറ്റം ആളുകൾ എതിരെ വരുന്നത് കണ്ടു.  പൂ പറിക്കാൻ കാട്ടിൽ പോയപ്പോൾ കാലിൽ പാമ്പു കടിച്ചതാണു.  വൈദ്യർ സ്ഥലത്തില്ലാത്തതു കൊണ്ട് അശരണരായി മടങ്ങുന്നു.  വൈദ്യർ മൂകാംബിയിൽ തൊഴാൻ പോയതാണ്.  രണ്ട് ദിവസം കഴിഞ്ഞേ വരൂ.  വേറെ വിഷവൈദ്യന്മാർ അടുത്തൊന്നുമില്ല.  നേരം വൈകും തോറും കുഞ്ഞിന്റെ ജീവൻ ഭീഷണിയിലാണ്.  ഒരു നിമിഷം ആലോചിച്ചു.  ജീവനേക്കാൾ വലുതല്ല മറ്റൊന്നുമെന്നേ തോന്നിയുള്ളു.  “ഞാനൊന്ന് നോക്കിക്കോട്ടേ
?” നാണി അവരോട് ചോദിച്ചു.  “നീയോ..? നിനക്ക് അറിയുഓ?”  എന്നൊക്കെ സംശയിച്ചെങ്കിലും വേറെ വഴിയൊന്നുമില്ലാത്തതിനാൽ അവർ കുട്ടിയെ നോക്കിക്കോളാൻ സമ്മതിച്ചു.  വേഗം തന്നെ അവൾ താഴെ കിടത്തി മുറിവു വൃത്തിയാക്കി. ഞൊടിയിടകൊണ്ട് മരുന്നുകളൊരുക്കി.  പിഞ്ചു കുഞ്ഞല്ലേ.  മരുന്നു വേഗം തന്നെ ഏറ്റു; അവൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു.

വാർത്ത മിന്നൽ വേഗത്തിൽ പരന്നു.  കൊല്ലൂർ പോയി തിരിച്ചെത്തിയ വൈദ്യർ ഞെട്ടിപ്പോയി.  നാട്ടുകാരുടെ നാവിൽ മുഴുവനും പുലയപ്പെണ്ണ് പാമ്പ് കടിയേറ്റ പെൺകുട്ടിയെ രക്ഷിച്ച കഥ മാത്രം.  തന്നെ കാണുമ്പോൾ ആളുകൾക്കൊരു പരിഹാസമുണ്ടോ.  സർവ്വസ്വവുമായിരുന്ന പാരമ്പര്യ രഹസ്യം പോലും പങ്കുവെച്ച് കൊടുത്തിട്ടും പെണ്ണ് ചതിച്ചെന്നത് ഉൾക്കൊള്ളാനായില്ല.  തറവാട്ടിന്റെ നിലയും വിലയും പാരമ്പര്യവും ഒക്കെ നശിക്കുന്നുവോ.  ചികിത്സയ്ക്കായി ഇനി ഒരാളും ഈ വൈദ്യർ കണ്ടിയിലേക്ക് വരാതാകുമോ..  കലശലായ വെറുപ്പും സങ്കടവും ഉള്ളിൽ വന്ന് നിറയുന്നു.  പിന്നീട് പാടിക്കുന്നിൽ പോയതേയില്ല.  അവളെ കാണാവുന്ന വഴികളൊക്കെ ഒഴിവാക്കി.

കാട്ടിലോ, വഴിവക്കിലോ എവിടെയും വൈദ്യരെ ഒന്നു കാണാൻ പോലും കിട്ടാതെ അവളുരുകി.  ഒരു പിഞ്ചു ജീവൻ രക്ഷിച്ചതല്ലാതെ വേറെ തെറ്റ് ചെയ്തതായി അവൾക്ക് ഓർമ്മയില്ല.  വിഷമിറക്കി കുട്ടിയെ രക്ഷിച്ചത് നാട്ടിലും കുടിയിലും വലിയ വർത്താനമായിരുന്നു.  അതിനു ശേഷം ചിലർ വന്ന് അസുഖം നോക്കാൻ പറഞ്ഞെങ്കിലും അതൊന്നും അറിയില്ലാന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു.  വൈദ്യരുടെ കൈപ്പുണ്യമോ പാരമ്പര്യമോ ഇല്ലാന്ന് അറിയാം.  അങ്ങനെയൊരു മോഹവുമുണ്ടായിരുന്നില്ല.  ആ പിഞ്ചുകുട്ടിയുടെ മുഖം കണ്ടപ്പോൾ ഒന്ന് ശ്രമിച്ചു നോക്കിയെന്ന് മാത്രം.  അത് വൈദ്യർക്ക് പിടിച്ചില്ലാന്നു തോന്നുന്നു.  അത് കൊണ്ടല്ലേ പിന്നെ എവിടെയും കാണാത്തത്.  ആ സമയത്ത് മയ്യിൽ നിന്നു വന്നൊരു കല്യാണ ആലോചന ഉറക്കുകയും ചെയ്തു.  അതും കൂടി ആയപ്പോൾ തകർന്നു പോയി.  ഉറങ്ങാൻ പറ്റുന്നില്ല, ഒരു മണി വറ്റിറങ്ങുന്നില്ല,  എന്ത് വേണമെന്ന് തിരിയുന്നില്ല.  വൈദ്യരെ കണ്ട് വിവരം പറയാൻ കാത്ത് നിന്ന് കാലും മനസ്സും ഉരുകിയിട്ടും ഫലമില്ലാതായപ്പോൾ അവൾ വൈദ്യർകണ്ടിയിലേക്ക് തിരിച്ചു.   

കിണറ്റുകരയിൽ പച്ചീർക്കിലി കൊണ്ട് വലിയ ശബ്ദത്തിൽ നാക്കു വടിച്ച് നിവരുമ്പോഴാണു മുന്നിൽ അവളെ കാണുന്നത്.  വിറയോടെ മുരുടയും വെള്ളവും താഴെ വീണു.  വീട്ടുകാരാരെങ്കിലും കണ്ടാലോ.. എന്ത് ധൈര്യത്തിലാണിവളുടെ വരവ്..? ചെയ്ത് വെച്ചതൊന്നും പോരേ
? “എന്തിനാ വന്നേ..?” അയാളുടെ അപരിചിത മുഖവും ശബ്ദവും കേട്ട് അവളൊന്ന് പരിഭ്രമിച്ചു.  എന്നാലും വിറയലോടെ പറഞ്ഞു.  “എന്റെ മംഗലം നിശ്ചയിച്ചു

അടുക്കളയിൽ നിന്നും എന്താന്നുള്ള ഭാവത്തിൽ ഭാര്യ തലനീട്ടി.  വയറു വേദനയായിറ്റ് വന്നതാ.. എന്ന് പറഞ്ഞൊപ്പിച്ചപ്പോൾ തിരിച്ചു പോയി.

“അതിനു?” നിഷ്കരുണം നിർവ്വികാരം വാക്കുകൾ പുറത്തേക്ക് വന്നു.

പതുക്കെ പരിഭ്രമിച്ച് അങ്ങേയറ്റം നിസ്സഹായമായി,  “അദ് ഞാൻ ഞാനിപ്രാവിശ്യം കുളിച്ചില്ല ഞാനെന്താ ചെയ്യുആ അച്ഛനറിഞ്ഞാൽ എന്നെക്കൊല്ലും” പെണ്ണിന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് ചോരത്തുള്ളികളായിരുന്നു.

എന്തുവേണമെന്നറിയാതെ പതറി നിന്നു വൈദ്യർ.  തലയിൽ എന്തോ വന്ന് വീണത് പോലെ മൊത്തം മരവിപ്പായിരുന്നു. 
ഭൂമിയിൽ തനിക്ക് ആദ്യമായി ഒരു അംശം രൂപം കൊണ്ടിരിക്കുന്നു !!! പത്തിരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിനു തരാൻ കഴിയാതിരുന്നത്...  വൈദ്യർകണ്ടി തറവാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ട അനന്തരാവകാശി..!  ഊർദ്ധ്വൻ വലിക്കുന്നതിനു മുൻപ് വിഷപ്രതിരോധ രഹസ്യം ചെവിയിലോതാൻ, തെക്ക് ഭാഗത്തെ കാരണോൻ‌മാരുടെ കോട്ടത്തിൽ നിത്യവിളക്ക് വെക്കാൻ, അഗദതന്ത്രം ഹൃദിസ്തമാക്കി അശരണർക്ക് അമൃതേകാൻ, നിജത്തിലും ആഗന്തുകത്തിലും ഒരുപോലെ പ്രഗത്ഭനാകാൻ, സ്ഥാരവര വിഷത്തിലും ജംഗമ വിഷത്തിലും അതുല്യനാകാൻ.. ദംശഭേദങ്ങളിലും സദ്യ:കരണീയങ്ങളിലും വേഗവേഗാന്തര ചികിത്സകനാകാൻ ഒരു പിന്തുടർച്ചാവകാശി! പക്ഷേ, തറവാട്ടിന്റെ മാനം, സമുദായത്തിന്റെ മഹിമ... നാട്ടിലും മറുനാട്ടിലും കേൾവികേട്ട തന്റെ പേരും പെരുമയും.. വേണ്ട, വേണ്ട.. അത്.. അങ്ങനെ സംഭവിച്ചാൽ പിന്നെ ലോകർ കാർക്കിച്ച് തുപ്പും വേച്ചു വേച്ച് ചുമർ പിടിച്ച് ഇരുട്ട് നിറഞ്ഞ കണ്ണുമായി അകത്തു ചെന്നു.  

ഉള്ളിൽ കിടന്ന് പിടക്കുകയാണ് ഒരു പിഞ്ചുകുഞ്ഞ്, മരുന്ന് കഴിപ്പിക്കുമ്പോഴെന്ന പോലെ മുഖമിട്ടുരുട്ടിക്കൊണ്ട് പിഞ്ചുകൈകളാൽ കയ്യിൽ മാന്തിപ്പറിക്കുന്നു, വാവിട്ട് കരയുന്നു..  സർവ്വാംഗം തളരുന്നു.. നിമിഷനേരം കൊണ്ട് ആയിരമായിരം തോന്നലുകൾ വന്നു പോകുന്നു..  മരുന്നുകൂട്ടുകളോ അളവുകളൊ ഓർമ്മ വരുന്നില്ല.  കൈയ്യിൽ കിട്ടിയതൊക്കെ ചേർത്ത് ഒരു കുപ്പിയിലാക്കി കൊടുത്ത് രാത്രി ഉറങ്ങാൻ നേരം കുടിക്കാൻ പറഞ്ഞു.  പതക്കുന്ന അഗ്നിശരങ്ങളെ ഭയന്ന് മുഖത്ത് നോക്കാൻ കഴിഞ്ഞില്ല.  അവളെന്ത് വിചാരിക്കുമെന്ന് ചിന്തിച്ചുമില്ല, തന്നെ അനുസരിക്കുമോ എന്ന ഭയമുണ്ടായിരുന്നു.  ഒന്നും ഉരിയാടാതെ അതും വാങ്ങി തിരിഞ്ഞ് നോക്കാതെ പോയി... അവളെപ്പറ്റി തോന്നിയതൊക്കെ പൊയ് ആയിരുന്നുവോ..!

കുളിരുള്ള രാത്രിയിലും അകം വേവുന്ന മനസ്സുമായിക്കഴിഞ്ഞ വൈദ്യരെത്തേടി കാലത്തു തന്നെ ആ വാർത്ത എത്തി. അവൾ പോയി
!  വൈദ്യ ജീവിതത്തിലെ ആദ്യത്തെ കയ്യബദ്ധം.  അതു കേട്ടതും പിടിച്ചു നിന്ന തൂണിൽ നിന്നു വൈദ്യർ പിന്നോക്കം മറിഞ്ഞു.  പിന്നെ അനങ്ങിയില്ല.