Sunday, July 3, 2011

സൌദിയിൽ കിടന്ന പാമ്പ്

കുറ്റേരിപ്പൊയിൽ ദാമുമേനോൻ എന്ന അന്തസ്സും അഭിമാനവും തറവാടിത്തവുമുള്ള നല്ല മനുഷ്യന്റെ പേരു കളയാനായി മാത്രമാണ് ദിൻഹർലാൽ എന്ന ഡൂഡു പത്താം ക്ലാസ്സ് കഴിഞ്ഞ വെക്കേഷനിൽ നാട്ടിലെത്തിയത്. കുറേ തെങ്ങിൻ പറമ്പും വയലുമൊക്കെയുള്ള ഒരു ജന്മിയാണ് ദാമു മേനോൻ.  ഒരു ഭാര്യയും, പത്തും പതിനാലും വയസ്സുള്ള മകളും മകനും, നിൽക്കുമ്പോൾ കുണുങ്ങുകയും നടക്കുമ്പോൾ തുളുമ്പുകയും ചെയ്യുന്ന ഒരു വേലക്കാരിയുമാണ് വീട്ടിലെ അന്തേവാസികൾ. ദാമുമേനോന്റെ നേർ പെങ്ങൾ, സൌദിയിൽ ഭർത്താവുമൊത്ത് സീരിയൽ കണ്ടും റിയാലിറ്റി ഷോകൾക്ക് എസ്.എം.എസ്. അയച്ചും കഴിയുന്ന ലീനയുടെ മകനാണ് ഡൂഡു. അതായത് മാമൻ-മരുമകൻ അല്ലെങ്കിൽ പുരാണത്തിലെ കംസൻ‌-കണ്ണൻ റിലേഷൻഷിപ്പ്. ഓർക്കുട്ടിലും ഓണത്തിനും ഓർക്കാ നെങ്കിലും നാടിനെ പറ്റി നല്ല നാലനുഭവം ഉണ്ടായിക്കോട്ടെ എന്ന് കരുതി “വെക്കേഷന് മോൻ നാട്ടിൽ നിന്നോട്ടേ ഏട്ടാ..” എന്ന് ലീന ചോദിച്ചപ്പോൾ മേനോന് അതിൽ പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ മൂലക്കിരുന്ന മഴു ആണ് താനെടുത്ത് കാലിലിട്ടതെന്ന് മൂപ്പർക്ക് അവൻ നാട്ടിലെത്തിയ ഉടനെ മനസ്സിലായി.

മൊബൈൽ ഫോണും, ഡിവിഡിയും പറഞ്ഞയുടനെ അയച്ചു തന്ന, ഓരോ വരവിനും കുപ്പി തരുന്ന അളിയനോട് പെങ്ങളേക്കാൾ അടുപ്പം മേനോനുണ്ട്. വിദേശത്ത് താമസിച്ച് വളരുന്ന കുട്ടികൾ നാടിനെ മറന്ന് പോകുമല്ലോ. രക്തബന്ധവും ഓർമ്മകളും നിലനിർത്തണമെങ്കിൽ ഇടക്കിടക്ക് സ്വന്തം നാട്ടിൽ വന്ന് താമസിക്കണം. അതൊന്നുമില്ലെങ്കിൽ കൂടപ്പിറപ്പുകളുടെ മക്കൾ തമ്മിൽ നാളെ അറിയാത്തൊരു അവസ്ഥ ഉണ്ടായേക്കും. അങ്ങനത്തെ വിശാലമായ തോന്നലുകളുള്ള മനുഷ്യനായത് കൊണ്ടു കൂടിയാണ് ഡൂഡുവിന്റെ വരവിന് ദാമുമേനോൻ പച്ചക്കൊടി വീശിയത്.

പ്രായം കൊണ്ടും കർമ്മം കൊണ്ടും രേഖകൾ അനുസരിച്ചും ഡൂഡു പത്തിലാണ് പഠിക്കുന്നത്. പക്ഷെ, കണ്ടാൽ ഡിഗ്രിക്കാണെന്നേ പറയൂ. കോം‌പ്ലാനും ബോൺ‌വിറ്റയും ചേർന്നുണ്ടായൊരു ഹോർലിക്സ് ബോയ്. രൂപത്തിലുള്ള വളർച്ചയൊന്നും സ്വഭാവത്തിലില്ല. അതു കൊണ്ട് നാട്ടുകാർക്ക് പറഞ്ഞ് ചിരിക്കാനുള്ള കലാപരിപാടികൾ ചുരുങ്ങിയ കാലയളവിനുള്ളിൽ അവനുണ്ടാക്കി.

എയർപോർട്ടിൽ നിന്നുമെത്തിയ ഉടനെ ഡൂഡുവിന് ടോയ്‌ലറ്റിൽ പോകാനുള്ള ടെൻ‌ഡൻസിയുണ്ടായി. പക്ഷേ മേനോന്റെ വീട്ടിലേത് പഴയ മോഡൽ ടോ‌യ്ലറ്റായിരുന്നു. ജനിച്ചത് മുതൽ അവൻ യൂറോപ്പിൽ ഇരുന്നാണ് കാര്യം നടത്തിയിരുന്നത്. അതു കൊണ്ട് ഇരിക്കുമ്പോൾ 7 എന്നെഴുതിയത് പോലല്ലാതെ കാലു ഒരിഞ്ച് താഴേക്ക് മടങ്ങുന്നില്ല. ഒട്ടും രക്ഷയില്ലാണ്ട് ഡൂഡു പോലീസ് സ്റ്റേഷനിൽ പ്രതികളെ കസേര ഇല്ലാതെ ഇരുത്തിക്കുന്നതു പോലെ നിന്ന് ഇരുന്ന് കാര്യം നടത്തി. പിറ്റേന്ന് തന്നെ മേനോൻ ഡൂഡുവിനായി ബാത്ത്‌റൂമിൽ ഒരു ‘മണിക്കിണർ‘ ഫിറ്റ് ചെയ്ത് കൊടുത്ത് ആ പ്രോബ്ലം പരിഹരിച്ചു.

വന്ന് ആദ്യത്തെ ഒരാഴ്ച മേനോൻ ലീനേന്റെ മോനാ എന്ന് പറഞ്ഞ് ഡൂഡുവിനെ അഭിമാനത്തോടെ നാട്ടിൽ കൊണ്ടു നടന്നു പരിചയപ്പെടുത്തി. പക്ഷെ പിന്നെ കൂടെ കൊണ്ട് പോകുന്നത് ഒഴിവാക്കി. കാരണം ഡൂഡുവിന്റെ സംശയം കൊണ്ട് യാതോരു നിവൃത്തിയുമുണ്ടായിരുന്നില്ല. മുക്കാലും മുഴുവനുമല്ലാത്ത കാൾസറായിയുമിട്ട് നാട്ടിലിറങ്ങിയപ്പോൾ അന്നാട്ടിൽ അവനൊരു കൌതുക വസ്തുവായിരുന്നു. പലചരക്കു കടയിൽ പോയി സാധനം വാങ്ങിയാൽ എത്ര റിയാലായി എന്ന് ചോദിക്കും. എന്ത് കണ്ടാലും അതെന്താ, ഇതെന്താ… എന്തുകൊണ്ടാ അങ്ങനെ, ഇങ്ങനെ അന്തവും കുന്തവുമില്ലാത്ത നൂറായിരം സംശയങ്ങൾ. പൂവൻ കോഴി പിടയുടെ പിറകെ പായുന്നതെന്തിനാ, അതു രണ്ടും എന്താ ചെയ്യുന്നേ എന്നൊക്കെ ചോദിച്ചാൽ മരുമകനു പറഞ്ഞ് കൊടുക്കുന്നതിനും ഒരു പീനൽകോഡിന്റെ ലിമിറ്റൊക്കെ ഉണ്ടല്ലോ.

വല്ലപ്പോളും ഒരു ഗ്ലാസ് ഇളംകള്ള് കുടിക്കാമല്ലോ എന്ന് കരുതിയാണ് വളപ്പിലെ രണ്ട് തെങ്ങ് സുന്ദരേശന് ചെത്താൻ കൊടുത്തത്. കുരിശുമായി സൌദീന്ന് ഡൂഡു മോൻ വരുമെന്നോ അത് വലിയ പൊല്ലാപ്പാകുമെന്നോ എങ്ങനെ ചിന്തിക്കാനാ! ഒരു ദിവസം രാവിലെ സുന്ദരേശൻ ചെത്തു കഴിഞ്ഞ് പോയ ശേഷം തെങ്ങിൽ കെട്ടിയ ചകിരിയിൽ ചവിട്ടി ഡൂഡു തെങ്ങിൽ കേറി. പാതി വഴി എത്തിയപ്പോൾ ബാലകൃഷ്ണപിള്ളയുടെ വിടുതൽ ഹരജി കിട്ടിയ മുഖ്യമന്ത്രിയുടേത് പോലായി അവന്റെ സ്ഥിതി. അപ്പ് ആന്റ് ഡൌൺ പോകാനാവാതെ അവിടെ കെട്ടിപ്പിടിച്ച് നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി എങ്ങനെയൊക്കെയോ ഒരു വിധം താഴെ ഇറക്കി. ആ വകയിൽ ഇറക്കിയവർക്കും നോക്കി നിന്നവർക്കുമായി മേനോന് രണ്ടു ഫുള്ള് വാങ്ങിക്കൊടുക്കേണ്ടിവന്നു.

പെണ്ണുങ്ങളുടെ കുളിക്കടവിൽ പോയി കണ്ണടക്കാതെ നോക്കി നിൽക്കുമെന്നതാണ് ഡൂഡുവിന്റെ പേരിൽ വന്ന ആദ്യത്തെ പരാതി. പുറത്തിറങ്ങി എല്ലാം കാണിക്കുന്ന ഡ്രെസ്സിൽ നടക്കുമെങ്കിലും, ഒരുത്തൻ ഒളിഞ്ഞ് നോക്കുന്നത് പെണ്ണുങ്ങൾക്ക് സദാചാര വിരുദ്ധമാണല്ലോ.   പിള്ളാരു വല്ലവരും കണ്ടോട്ടേന്ന് കരുതി നാട്ടിലെ മദ്ധ്യാഹ്ന സുന്ദരികൾ മേനി മുഴുവന്‍ വിശദമായി സോപ്പ് തേക്കുന്നത് നാട്ടുകാർക്ക് പുത്തരിയല്ലെങ്കിലും പയ്യന് അതൊരു പുതിയ കാഴ്ചയായിരുന്നു. പൊട്ടൻ ഡി.ടി.എസ് പടം കാണാൻ പോയപോലെ അവൻ വായും പോളിച്ച് നോക്കിനിൽക്കും. വരുമ്പോൾ കൊണ്ടുവന്ന ഹാൻ‌ഡി ക്യാമിൽ ഷൂട്ട് ചെയ്യുകയും ചെയ്തു. പയ്യനിൽ ഭാവിയിലെ ഒരു പി.ചന്ദ്രകുമാറോ, കെ.എസ്.ഗോപാലകൃഷ്ണനോ, സാ-ജേ-ജാനേയോ പോലുള്ളവർ ഒളിഞ്ഞിരിപ്പുണ്ടെന്ന് അതിന്റെ പ്രീവ്യൂ കണ്ടവരൊക്കെ പറഞ്ഞു.

അതൊക്കെ സഹിക്കാമായിരുന്നു അവനു ഭക്ഷണം കൊടുത്താണ് മേനോൻ മുടിഞ്ഞത്. പെട്രോൾ കൊണ്ടുവരുന്ന ക്യാപ്സ്യൂൾ ലോറി പോലെയായിരുന്നു ചെക്കന്റെ സ്റ്റൊമക്കിന്റെ കപ്പാസിറ്റി. വീട്ടിൽ ഒരാഴ്ചത്തേക്ക് വേണ്ടത് മുഴുവൻ ഡൂഡുവിന് ഒരു ദിവസത്തേക്ക് വേണം. കോഴി, മീൻ ഒന്നുമില്ലാതെ ചെക്കൻ ഒരു സാധനം തിന്നില്ല. പറയുന്നതൊക്കെ വാങ്ങിക്കൊടുത്തില്ലെങ്കിൽ അവൻ സൌദിയിലേക്ക് ഫോൺ ചെയ്ത് പറയുകയും ചെയ്യും. ചെലവുകൾ പരിധി വിട്ട് പോകുന്നെന്ന് തോന്നിയ മേനോൻ മീൻ‌കാരനോട് വില കൂടിയ മീനോന്നും ഇങ്ങോട്ട് കൊണ്ടു വരണ്ടാന്ന് സ്വകാര്യം പറഞ്ഞു. അമ്മാവന്റെ സ്വഭാവം മനസ്സിലാക്കിയ ഡൂഡു മീന്‍‌കാരന്റെ മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് ആവശ്യമുള്ളത് തലേന്ന് തന്നെ ഓർ‌ഡർ ചെയ്യും. ഓരോ ദിവസം കഴിയും‌തോറും മേനോന്റെ പേഴ്സ് ഉപ്പ് വെച്ച കലം പോലായിക്കൊണ്ടിരുന്നു. പക്ഷേ ദാമുമേനോന്റെ മക്കളായ സുനിക്കും വിനുവിനും ഡൂഡു വന്നതിനു ശേഷം ഇഷ്ടം പോലെ മീനും ഇറച്ചിയുമൊക്കെ കഴിക്കാൻ പറ്റി.

മേനോനെയും ഡൂഡുവിനെയും വീട്ടിലാക്കി ഭാര്യയും മക്കളും കുറച്ചകലെ ഒരു ബന്ധു വീട്ടിൽ പോയിരുന്ന ഒരു ദിവസമായിരുന്നു ഡൂഡുവിന്റെ കേരള സന്ദർശനത്തിലെ പാക്കപ്പ് ഡേ.

അന്ന് ഉച്ച കഴിഞ്ഞപ്പോൾ വീട്ടിൽ കളിക്കാൻ ആരുമില്ലാത്തത് കൊണ്ട് ഡൂഡു പുറത്തേക്കിറങ്ങി അങ്ങാടിയിലെ തല്ലിപ്പൊളി ക്ലബ്ബിലിരുന്ന് സുന്ദരിമാരെ കുറിച്ചുള്ള ഗോസിപ്പുകൾ പറഞ്ഞും ബ്ലൂടൂത്ത് വീഡിയോസ് ഷെയർ ചെയ്തുമിരിക്കുന്ന ചെറുപ്പക്കാരുടെ കൂടെ കൂടി. ഡൂഡുവിന്റെ കഥകൾ കേട്ട് മുൻപരിചയമുള്ളത് കൊണ്ട് അവർ അവനുമായി വേഗം കമ്പനിയായി. അവരാണെങ്കിൽ ‘അരിക്ക് പോയ നായിന്റെ മോൻ വന്നു, കുപ്പി വാങ്ങാൻ പോയ പൊന്നു മോൻ വന്നില്ല‘ എന്ന അവസ്ഥയിൽ കാത്തിരിക്കുകയായിരുന്നു. കുപ്പി വന്നപ്പോൾ എല്ലാവരും കൂടി അത് ഈക്വലായി തീർക്കാൻ ഉത്സാഹിച്ചു.

അവർ കുടിക്കുന്നത് കണ്ടപ്പോൾ ഡൂഡു കൈ നീട്ടി. കൌതുകം തീർക്കാൻ അവർ ഒറ്റ പെഗ് കൊടുത്തു. കൌമാര കൌതുകങ്ങൾ അത്ര പെട്ടെന്നൊന്നും തീരില്ലല്ലോ. അതു കൊണ്ട് പിന്നെയും ചോദിച്ചു, പിന്നെയും കൊടുത്തു. അവൻ‌മാരും മേനോനുമായി കീരിയും പാമ്പും പോലെ നല്ല ടേം‌സിലായത് കൊണ്ട് അതിലൊരു റിവഞ്ചിന്റെ പശ്ചാത്തല സംഗീതം കൂടിയുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഡൂഡു നല്ല ഫിറ്റായി എഴുന്നേറ്റ് നിന്ന് ഒഴിച്ചു കൊടുത്തവൻ‌മാരെ തന്നെ “ബ്ലഡി ഫൂൾസ്, ഇഡിയറ്റ്, കൺ‌ട്രീസ്, ബുൾ ഷിറ്റ്…” എന്ന് ഇം‌ഗ്ലീഷിൽ തെറികൾ പറയാൻ തുടങ്ങി. ചിന്ന വായിലെ അസംസ്കൃത വർത്താനം കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അതിനേക്കാൾ ഗ്രേഡ് കൂടിയ മകാരത്തിലും കുകാരത്തിലുമുള്ള ഫസ്റ്റ് ക്ലാസ് ചീത്തകൾ അവർ തിരിച്ചടിച്ചപ്പോൾ ഡൂഡു തോൽ‌വി സമ്മതിക്കുകയും കുറച്ചെണ്ണം ബൈ‌ഹാർട്ടാക്കുകയും ചെയ്തു.

നേരം വൈകുന്നേരമായിട്ടും ചെക്കന്റെ കെട്ട് വിട്ടതുമില്ല, വീട്ടിലേക്ക് പോകുന്നുമില്ല. അവൻ ബാധ്യതയാകുമെന്ന് തോന്നിയപ്പോൾ നോക്കുകൂലി വാങ്ങുന്ന യൂണിയൻ‌കാർ കാണാതെ ഓട്ടോയിൽ കയറ്റി ദാമുമേനോന്റെ വീട്ടിലേക്ക് പാഴ്സൽ ചെയ്തു. ഓട്ടോക്കാരൻ വീട്ടിലെത്തി കോളിങ്ങ് ബെല്ലടിക്കാൻ കൈ ഉയർത്തിയപ്പോൾ ഡൂഡു വാളുവെച്ചു. വാളിന്റെ ഒച്ച കേട്ട് ദാമുമേനോൻ പുറത്തേക്ക് വന്നു. അതു കൊണ്ട് കോളിങ്ങ് ബെല്ലടിക്കുന്നതിന്റെ കറന്റ് വേസ്റ്റായില്ല. ചെറിയ കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാൻ പാടുണ്ടോടാ എന്നൊക്കെ പറഞ്ഞ് ദാമുമേനോൻ ഡ്രൈവറെ വഴക്ക് പറയാൻ തുടങ്ങി. നിങ്ങക്ക് വേണമെങ്കിൽ ചെക്കനെ പിടിച്ച് അകത്ത് വെച്ചോ ഇല്ലെങ്കിൽ ഞാൻ കയറ്റിയിടത്ത് തന്നെ കൊണ്ടു വിടും എന്ന് ഡ്രൈവർ ചൂടായപ്പോൾ മേനോനും ചൂടായി. അപ്പോൾ ഡൂഡു “ഡാ.. മാമാ.. ചെലക്കാണ്ട് കാശ് കൊട്‌ക്കെടാ… …രാ,” എന്ന് വിളിച്ചു പറഞ്ഞപ്പോൾ മേനോൻ ഇടികൊണ്ട തെങ്ങ് പോലെയായി. രണ്ടു പേരും ചേർന്ന് ഡൂഡുവിനെ താങ്ങിപ്പിടിച്ച് അകത്തു കൊണ്ട് കിടത്തി. വണ്ടി ചാർജ്ജും വാങ്ങി ഓട്ടോക്കാരൻ പോയി. ഡൂഡു മുറിയിൽ പാമ്പായി സൈഡായി ഓഫായി കിടന്നു.

കുറച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോൾ വീട്ടിൽ ആരെയും കണ്ടില്ല. അകത്തൊക്കെ ചുറ്റിക്കറങ്ങി നോക്കിയപ്പോൾ അടുക്കളയുടെ തൊട്ടുള്ള ചായ്പിൽ നിന്നും എന്തോ മുക്കലും മൂളലും കേട്ടു. എത്തി നോക്കിയപ്പോൾ വേലക്കാരി ജാനുവും ഏതോ സന്നദ്ധ സേവകനും ഭരണം തീരാറായപ്പോഴത്തെ സാംസ്കാരിക-റവന്യൂ വകുപ്പുകൾ പോലെ തിരക്കിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പാട്ടക്കരാർ പുതുക്കുകയായിരുന്നു. അത് കണ്ട് ഡൂഡുവിന്റെ രക്തം തിളച്ചു. കേരളത്തിൽ കാലുകുത്തിയ അന്നുമുതൽ കേൾക്കുന്നതാണ് പീഢനം പീഢനം എന്ന്. ക്ലബ്ബിലെ ചേട്ടൻ‌മാരോട് ചോദിച്ചിട്ടാണ് പീഢനത്തിന്റെ അർത്ഥം മനസ്സിലാക്കിയത്. അവർ സ്വകാര്യമായി പറഞ്ഞ് തന്നത് ഇതാ തൊട്ടടുത്ത് ലൈവായി നടക്കുന്നു.!!

ഡൂഡുവിന്റെ വയറ്റിലെ സ്പിരിറ്റ് ആവിയായി, അവൻ അനീതിക്കും അക്രമത്തിനും സ്ത്രീപീഢനത്തിനും എതിരായി പ്രവർത്തിക്കുന്ന ക്ഷുഭിത കൌമാരനായി പ്രതികരിക്കാനൊരുങ്ങി. ഓടിപ്പോയി അടുക്കളയിൽ നിന്നൊരു വിറകു കൊള്ളി എടുത്ത് ജാനുവിനെ ആക്രമിക്കുന്നവന്റെ നിറുകംതല നോക്കി ഒന്നു കൊടുത്തു. “അയ്യോ..“ എന്ന് നിലവിളിച്ച് അടി കൊണ്ടയാൾ കാറിക്കൂവി പുറത്തേക്ക് പറന്നു. ഡൂഡു പുറകേ അതാരാണെന്ന് നോക്കാൻ പോയില്ല; കാരണം മൊബൈൽ ക്ലിപ്പിലും ഇന്റർനെറ്റിലുമൊക്കെ കണ്ടത് മാതിരിയൊരു ഫയൽ ‘മാണി കോൺ‌ഗ്രസ്സിന്റെ ചിഹ്നം‘ പോലത്തെ കഞ്ചുകം മാത്രമിട്ട് തന്റെ കണ്‍‌മുമ്പിൽ..! പാവം മുന്നിലെ തുറന്ന പുസ്തകവും നോക്കി തുറിച്ച് നിന്നു പോയി. എത്രയായാലും അവനുമൊരു മലയാളിയല്ലേ..!

കിട്ടിയതും വാരിച്ചുറ്റി മുറ്റത്തെത്തിയപ്പോഴാണ് മേനോൻ ശാരദ ചേച്ചിയും മക്കളും പടി കടന്നെത്തുന്ന പദനിസ്വനങ്ങൾ കേട്ടത്. ഭാര്യയുടെ വായിൽ നിന്നും കേൾക്കാൻ പോകുന്ന ‘പദ’നിസ്വനങ്ങൾ ഓർത്തപ്പോൾ തന്നെ മേനോൻ ഞെട്ടി. മുഖം രക്ഷിക്കുവാൻ മരുമകനെ കരുവാക്കുക എന്ന പഴയ തന്ത്രം തന്നെ മേനോൻ പ്രയോഗിച്ചു. മൂപ്പർ “ഈ ചെക്കൻ ഏട്‌ന്നോ കള്ളും കുടിച്ച് വന്ന് എന്നെയും ജാനുനേം തല്ലുന്നേ..” എന്ന് നിലവിളിച്ച് സദാചാരവാദിയായി ഡീസന്റാവാൻ ശ്രമിച്ചു. ഒച്ചപ്പാടും ബഹളവുമൊക്കെ കേട്ട് ഓടിയെത്തിയ സുന്ദരേശനും അയൽക്കാരും ചായ്പ്പിലേക്ക് നോക്കിയപ്പോൾ വായ പൊളിച്ച് നിൽക്കുന്ന ഡൂഡുവിനേയും, മുണ്ടും വാരിപ്പൊത്തി ഉള്ളിച്ചാക്കിൽ വെള്ളരിക്ക നിറച്ച് വെച്ചത് പോലെ നിൽക്കുന്ന ജാനുവിനേയും കണ്ടു. വന്നവർ ഡൂഡു-ജാനു പീഢന കഥ ലൈവ് ടെലികാസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ ഡൂഡു മേനോനോട് പറഞ്ഞു.

“മാമനായിരുന്നല്ലേ അത്…! ജാനൂനെ ആരോ റേപ്പ് ചെയ്യുകയാണെന്നല്ലേ ഞാൻ കരുതിയേ.. ഇന്നാ മാമന്റെ ലുങ്കി.. ജാനൂന്റെ പാവാട മാറ്റി ഇത്ട് മാമാ….”

ജാനുവിന്റെ നാണം മറച്ച് മാനംകാത്ത അതേ തുണിയാണ് തന്റെ മാനം നശിപ്പിച്ചതെന്ന് ദാമുമേനോൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

52 comments:

  1. ഹ..ഹ.. ഡൂഡുമോനേ.. ഡൂഡുമോന്‍ തങ്കപ്പെട്ട മോന്‍.. ഹി..ഹി

    കുമാരന്റെ പോസ്റ്റുകള്‍ എന്റെ ബ്ലോഗിന്റെ ഡാഷ് ബോര്‍ഡില്‍ വരുന്നില്ലല്ലോ എന്താണത്?

    ReplyDelete
  2. ഹിഹിഹി മാമാ... :D

    ReplyDelete
  3. മാമനായിരുന്നല്ലേ അത്..ഹാ ഹാ

    ReplyDelete
  4. കൊള്ളാം നല്ല നര്‍മ്മകഥ !!!

    ReplyDelete
  5. എടാ കുമാരാ.. നിന്നെ ഞാൻ!!
    നടക്കുമ്പോൾ തുളുമ്പുന്ന, ഉള്ളിച്ചാക്കിൽ വെള്ളരിക്ക കെട്ടിവച്ച ആ സ്ഥിരം‍പേരുകാരി.. അവൾ.. ശരിയല്ല..

    ഇങ്ങനെ മനുഷ്യനെ ചിരിപ്പിച്ച് പണ്ടാരടക്കിക്കൊ...

    ReplyDelete
  6. കൊള്ളാം ഡൂഡുമോൻ ആളു വീരൻ തന്നെ.
    കുമാരൻ ആത്മകഥ എഴുതുന്നു എന്നാരോ പറഞ്ഞു കേട്ടപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല. ഇപ്പോ വിശ്വാസമായി. അടുത്ത അധ്യായം പോരട്ടെ. :-)

    ReplyDelete
  7. കുമാർജി..... സൂപ്പർ.
    നമോവാകം....

    ReplyDelete
  8. ഡൂഡു മോനെ...നീയാ കുമാരന്റെ കയ്യില്‍ തന്നെ പോയിപ്പെട്ടല്ലോ..ഒരു ഉത്തമ മലയാളി പൌരനായ് ഡൂഡു മോന്‍ തിരിച്ചു സൌദിയിലേക്ക്..

    ReplyDelete
  9. നല്ലൊരു നര്‍മ്മകഥ. ചിരിപ്പിച്ചൂട്ടോ...

    ReplyDelete
  10. കുമാരാ !
    കൊള്ളാം.
    ആ മണിക്കിണര്‍ പ്രയോഗം കലക്കി!

    ReplyDelete
  11. പുറത്തിറങ്ങി എല്ലാം കാണിക്കുന്ന ഡ്രെസ്സിൽ നടക്കുമെങ്കിലും, ഒരുത്തൻ ഒളിഞ്ഞ് നോക്കുന്നത് പെണ്ണുങ്ങൾക്ക് സദാചാര വിരുദ്ധമാണല്ലോ. പിള്ളാരു വല്ലവരും കണ്ടോട്ടേന്ന് കരുതി നാട്ടിലെ മദ്ധ്യാഹ്ന സുന്ദരികൾ മേനി മുഴുവന്‍ വിശദമായി സോപ്പ് തേക്കുന്നത് നാട്ടുകാർക്ക് പുത്തരിയല്ലെങ്കിലും പയ്യന് അതൊരു പുതിയ കാഴ്ചയായിരുന്നു. പൊട്ടൻ ഡി.ടി.എസ് പടം കാണാൻ പോയപോലെ അവൻ വായും പോളിച്ച് നോക്കിനിൽക്കും. വരുമ്പോൾ കൊണ്ടുവന്ന ഹാൻ‌ഡി ക്യാമിൽ ഷൂട്ട് ചെയ്യുകയും ചെയ്തു. പയ്യനിൽ ഭാവിയിലെ ഒരു പി.ചന്ദ്രകുമാറോ, കെ.എസ്.ഗോപാലകൃഷ്ണനോ, സാ-ജേ-ജാനേയോ പോലുള്ളവർ ഒളിഞ്ഞിരിപ്പുണ്ടെന്ന് അതിന്റെ പ്രീവ്യൂ കണ്ടവരൊക്കെ പറഞ്ഞു.


    ഹഹഹ് ചിരിപ്പിച്ചു കൊന്നു കുമാര്‍ജി,
    എന്നാലും എന്റെ ജാനു,
    ഡൂഡു എന്ന നിഷ്കളങ്കന്‍ പായ്ക്ക് അപ്പ്‌ ആയോ അണ്ണാ ???

    ReplyDelete
  12. ഹാ...ഹാ കുമാരാ എന്നാലും നീ ഇതു ചെയ്തല്ലോ?
    ഈ ഡുഡുമോന്‍ എന്ന പയ്യന്‍ ആരാന്ന് അറിയോ.... സ്കൂളില്‍ പഠിക്കണ കാലത്ത് കുമാരന്റെ വേണ്ടപ്പെട്ട ഒരാളുടെ മകന്‍ ആയിരുന്നു എന്നാ അറിഞ്ഞത്. ചെക്കനെ കണ്ടപ്പോള്‍ വീരഗാഥയില്‍ മമ്മൂട്ടി പറയണ ഒരു ഡയലോഗ് കുമാരനും പറഞ്ഞൂത്രേ!! ഉത്തരം അറിയാവുന്നവര്‍ എസ്.എം.എസ് ഒന്നും അയക്കണ്ട....ഇവിടെ തന്നെ എഴുതിക്കോളൂ...

    ReplyDelete
  13. കലക്കി ട്ടാ...

    ReplyDelete
  14. ഹ്ഹ്..ഹ...ഈ കുമാരേട്ടന്റെ ഒരു കാര്യം.
    മരുമകനെ നാലുദിവസം നാട്ടില്‍ നിര്‍ത്തിയതിന്റെ പേരില്‍ ദാമു മേനോന്റെ അഭിമാനം അട്ടം കയറി...

    ReplyDelete
  15. "കേരളത്തിൽ കാലുകുത്തിയ അന്നുമുതൽ കേള്ക്കു ന്നതാണ് പീഢനം പീഢനം എന്ന്. "

    തകര്‍ത്തു. :)

    ReplyDelete
  16. അവസാനത്തെ ഡയലോഗ് ഇഷ്ടായി

    ലുങ്കി എടുത്ത് പാവാട ഇങ്ങ് കൊടുക്കെന്ന്

    സ്വന്തമായി ഡൊമൈന്‍ ഒക്കെ ശരിയാക്കിയല്ലേ

    ReplyDelete
  17. വേലക്കാരി ജാനുവും ഏതോ സന്നദ്ധ സേവകനും ഭരണം തീരാറായപ്പോളത്തെ സാംസ്കാരിക-റവന്യൂ വകുപ്പുകൾ പോലെ തിരക്കിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പാട്ടക്കരാർ പുതുക്കുകയായിരുന്നു.

    എനിക്ക് വയ്യ ചിരിച്ചു ചത്തു

    ReplyDelete
  18. Kalakki Kumaarettaa.

    Kumaaran is back, brilliant come back.

    ReplyDelete
  19. നിഷ്കളങ്കനായ ഡൂഡു മോന്‍...:)))))))

    ശുദ്ധന്‍ ദുഷ്ട്ടന്റെ ഫലം ചെയ്യും...!!

    പക്ഷെ മോന്റെ കയ്യിലിരിപ്പ് അത്ര ശരിയല്ല..:)))

    ഇപ്പൊ ബ്ലോഗില്‍ എത്തിപെടാന്‍ എളുപ്പമായി....

    ഇപ്പോ കുമാറേട്ടന്‍ "കുമാരന്‍ .കോം" ആയില്ലേ...!!

    ReplyDelete
  20. ഈ അടുത്ത കാലത്തൊന്നും ഇത്രയും ചിരിപ്പിച്ച ഒരു പോസ്റ്റ്‌ വായിച്ചിട്ടില്ല..കുമാരന്‍ ഒരു സംഭവം തന്നെ...ഉഗ്രന്‍...

    ReplyDelete
  21. ഇവന്‍ ടിന്റു മോന്റെ ചേട്ടനാണോ?

    ReplyDelete
  22. കോം‌പ്ലാനും ബോൺ‌വിറ്റയും ചേർന്നുണ്ടായൊരു ഹോർലിക്സ് ബോയ്. കൊള്ളാം.. നല്ല പ്രയോഗം.. പിന്നെ ഒരു ചെറിയ തിരുത്ത്. സൌദിയില്‍ ദിനാര്‍ അല്ല റിയാല്‍ ആണ്..

    ReplyDelete
  23. entammo! enthoru kumarasambavam!

    ReplyDelete
  24. എന്താണു ഭാഷയും ഉപമകളും..ഇത് കുമാരേട്ടന് മാത്രമേ കഴിയൂ..superb -സ്നേഹപൂര്‍വ്വം ,അലീന

    ReplyDelete
  25. നല്ലൊരു വെടിക്കെട്ടു കഥ! ഡും ഡും ഡും!

    ReplyDelete
  26. സാ-ജേ-ജാന്‍,ആ ഹിന്ദി കലക്കി.

    ReplyDelete
  27. അയ്യോ! എന്തൊരു പാമ്പ്!

    ReplyDelete
  28. മാഷെ

    രസിപ്പിച്ചുട്ടാ.. ഉപമയും ഉല്പ്രേക്ഷയും എല്ലാം കിടിലന്‍... എനിക്ക് കൂടുതല്‍ ഇഷ്ടായത് ഇതാണ് ‘അരിക്ക് പോയ നായിന്റെ മോൻ വന്നു, കുപ്പി വാങ്ങാൻ പോയ പൊന്നു മോൻ വന്നില്ല‘..ആശംസകള്‍..വീണ്ടും കാണാം.

    ReplyDelete
  29. ഇതിനാണ് കാലക്കേട് ഇരന്നുവാങ്ങുക എന്ന് പറയുക..
    കലക്കി !!

    ReplyDelete
  30. :D.. Njerippan post Kumaaraa

    ReplyDelete
  31. മാമനിട്ടു പാരവച്ച നിഷ്ക്കളങ്ക മരുമകൻ...!
    കൊള്ളാം കുമാരേട്ടാ...
    ആശംസകൾ....

    ReplyDelete
  32. അങ്ങനെയാണ് കേരളം ഉണ്ടായതല്ലേ?... അനുഭവ കഥകള്‍ എല്ലാം ഇങ്ങു തട്ടിവിട്... എഴുതുമ്പോള്‍ ടുട്ടു കുട്ടു എന്നൊക്കെ എഴുതി വിട്ടോ... ആര്‍ക്കും മനസ്സിലാവില്ല!!!!

    ReplyDelete
  33. നല്ല കലക്കന്‍ പെരുക്കുതന്നെ കുമാരാ!

    "എത്രയായാലും അവനുമൊരു മലയാളിതന്നെയല്ലേ..." അതിഷ്ടമായി, ഉഗ്രന്‍ പോസ്റ്റ്‌!

    ReplyDelete
  34. ബല്ലാത്തോരു പഹയന്‍ തന്നെ ഡൂഡുമോന്‍..
    ഇന്ന് അടവെച്ചു വിരിയിചെടുക്കുകയല്ലേ ഇത്തരം
    ഡൂഡുമോന്‍മാരെ.

    ReplyDelete
  35. ആസ്വാദ്യകരം. രസകരം.

    ReplyDelete
  36. @@
    ഡൂഡുകുമാരന്‍ !!

    ഹഹഹാ...!!

    **

    ReplyDelete
  37. "പുറത്തിറങ്ങി എല്ലാം കാണിക്കുന്ന ഡ്രെസ്സിൽ നടക്കുമെങ്കിലും, ഒരുത്തൻ ഒളിഞ്ഞ് നോക്കുന്നത് പെണ്ണുങ്ങൾക്ക് സദാചാര വിരുദ്ധമാണല്ലോ."

    ആകെ മൊത്തം ടോട്ടൽ കലക്കി!

    ReplyDelete
  38. ഹഹഹ
    സൂപ്പര്‍

    ReplyDelete
  39. കാശിനാഥന്‍ : തെറ്റ് കാണിച്ചതിനു നന്ദി.
    കമന്റുകളെഴുതിയ എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി.

    ReplyDelete
  40. ഹ ഹ ഹ അവസാനം കലക്കി!! :)

    ReplyDelete
  41. മാണി കൊണ്ഗ്രെസ്സിന്റെ ചിന്ഹം എനിക്കിഷ്ട്ടായി ......കലക്കി ....

    ReplyDelete